അപ്രതീക്ഷിത മഴ; പ്രളയത്തില്‍ ബ്രസീലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 75 ആയി

അപ്രതീക്ഷിത മഴ; പ്രളയത്തില്‍ ബ്രസീലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 75 ആയി

റിയോ: അപ്രതീക്ഷിത മഴയ്ക്ക് പിന്നാലെയുണ്ടായ പ്രളയത്തില്‍ ബ്രസീലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 75 ആയി. ബ്രസീലിലെ തെക്കന്‍ മേഖലയായ റിയോ ഗ്രാന്‍ഡേ ദോ സൂളിലാണ് പ്രളയക്കെടുതി രൂക്ഷമായത്. നൂറിലേറെപ്പേരെയാണ് ഇവിടെ കാണാതായിട്ടുള്ളതെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. 80000 പേരെയാണ് വീടുകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നിട്ടുള്ളത്. സംസ്ഥാനത്തെ ആകെ അപ്രതീക്ഷിത പ്രളയം സാരമായി ബാധിച്ചിട്ടുണ്ട്. ഉറുഗ്വ, അര്‍ജന്റീന അതിര്‍ത്തിയിലാണ് ഈ പ്രദേശം.

497 നഗരങ്ങളാണ് പ്രളയ ബാധിതമായിട്ടുള്ളത്. റോഡുകള്‍ പലതും തകര്‍ന്ന അവസ്ഥയിലാണ്. പലയിടങ്ങളിലും വൈദ്യുതിയും ശുദ്ധജല ക്ഷാമവും രൂക്ഷമാണ്. ബ്രസീലിലെ പ്രതിരോധ സേനയുടെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഒരു മില്യണ്‍ ആളുകളാണ് പ്രളയത്തിന് പിന്നാലെ ശുദ്ധ ജല ക്ഷാമം നേരിടുന്നത്. പ്രളയത്തിനിടെ വ്യാഴാഴ്ച മേഖലയിലെ ജലവൈദ്യുത പദ്ധതിക്കായി തയ്യാറാക്കിയ ചെറുഅണക്കെട്ട് തകര്‍ന്നത് പ്രളയ മേഖലകളില്‍ ദുരിതം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാനപ്പെട്ട രണ്ട് നഗരങ്ങളാണ് പൂര്‍ണമായി മുങ്ങിയ നിലയിലുള്ളത്. പ്രളയം പൊതു ദുരന്തം ആയി പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രസീല്‍ സര്‍ക്കാര്‍. സാധാരണയില്‍ അധികം ചൂടും ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷവും ശക്തമായ കാറ്റുമാണ് രൂക്ഷമായ മഴയിലേക്ക് ബ്രസീലിനെ എത്തിച്ചതെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ വിശദമാക്കുന്നത്.

ബ്രസീല്‍ പ്രസിഡന്റ് ലുല ഡി സില്‍വ ഞായറാഴ്ച പ്രളയ ബാധിത മേഖലയില്‍ സന്ദര്‍ശനം നടത്തി. ക്യാബിനറ്റ് മെമ്പര്‍മാര്‍ക്കൊപ്പമായിരുന്നു ഈ സന്ദര്‍ശനം. രക്ഷാ പ്രവര്‍ത്തനവും പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സംഘം വിലയിരുത്തി. വെള്ളപ്പൊക്കത്തില്‍ നിന്നും മണ്ണിടിച്ചിലും നിന്ന് ആളുകളെ രക്ഷപ്പെടുത്താനുള്ള നിരന്തര ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകരുള്ളത്. പലയിടങ്ങളിലും അരയോളം വെള്ളത്തിലും ഫോര്‍ വീല്‍ ഡ്രൈവ് വാഹനങ്ങളും ജെറ്റ് സ്‌കീ അടക്കമുള്ളവയും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ പല മേഖലകളിലും എത്തുന്നത്.

Top