റഷ്യയ്ക്ക് നേരെ യുക്രെയ്‌നിന്റെ മിസൈൽ ആക്രമണം. റഷ്യയുടെ തെക്കൻ തുറമുഖ നഗരമായ ടാഗന്റോഗിൽ ഇന്ന് പുലർച്ചെയാണ് യുക്രെയ്ൻ മിസൈൽ ആക്രമണം നടത്തിയത്. യുക്രെയ്ൻ മിസൈൽ ആക്രമണം നടത്തിയതായി ആക്ടിംഗ് റോസ്‌തോവ് റീജിയണൽ ഗവർണർ യൂറി സ്ല്യൂസർ പറഞ്ഞു. മിസൈൽ ആക്രമണത്തിൽ റഷ്യയിലെ ഒരു വ്യവസായിക കേന്ദ്രത്തിന് കേടുപാടുകൾ സംഭവിച്ചതായും പാർക്കിംഗ് ഗ്രൗണ്ടിലെ 15 കാറുകൾ കത്തി നശിച്ചതായും യൂറി സ്ലൂസർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ആളുകൾക്ക് ജീവഹാനി സംഭവിച്ചതായി റിപ്പോർട്ടില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്.
ആകാശത്ത് കുറഞ്ഞത് 10 സ്‌ഫോടനങ്ങൾ കേട്ടതായി പ്രദേശവാസികൾ ടെലിഗ്രാം വാർത്താ ചാനലായ ഷോട്ടിനോട് പറഞ്ഞു. 2,42,000 ജനസംഖ്യയുള്ള ടാഗന്റോഗ്, അസോവ് കടലിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. യുക്രെയ്നുമായി അതിർത്തി പങ്കിടുന്ന ഈ നഗരം മറ്റ് പ്രദേശങ്ങളെപ്പോലെ നിരന്തരം ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് വിധേയമായ റോസ്റ്റോവ് മേഖലയിൽ പെട്ടതാണ്.
Also Read: ഇന്ത്യ- ബംഗ്ലാദേശ് പ്രശ്നം സമാധാനപരമായി പരിഹരിക്കണം: അമേരിക്ക
റഷ്യയുടെ അംഗീകൃത പ്രദേശത്തിനുള്ളില്‍ അമേരിക്ക വിതരണം ചെയ്യുന്ന എടിഎസിഎംഎസ് പോലുള്ള ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞ മാസം അമേരിക്ക യുക്രെയ്നിന് അധികാരം നല്‍കിയിരുന്നു. മുമ്പ് റഷ്യയുമായുള്ള സംഘര്‍ഷം രൂക്ഷമാകുമെന്ന ആശങ്കകള്‍ ചൂണ്ടിക്കാട്ടി യുക്രെയിനിന് ഇത്തരം ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന് വൈറ്റ് ഹൗസ് മുമ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇത്തരം മിസൈല്‍ ആക്രമണങ്ങള്‍ സംഘര്‍ഷത്തിന്റെ സ്വഭാവത്തെ മാറ്റുമെന്നും റഷ്യയ്ക്കെതിരായ ആക്രമണങ്ങളില്‍ നാറ്റോയുടെ നേരിട്ടുള്ള പങ്കാളിത്തത്തിന് തുല്യമാകുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
നവംബര്‍ 21 ന്, റഷ്യ ആദ്യമായി പുതിയ ഒറെഷ്‌നിക് ബാലിസ്റ്റിക് മിസൈല്‍ യുക്രേനിയന്‍ നഗരമായ ഡിനിപ്രോയിലെ ആയുധ ഫാക്ടറിക്ക് നേരെ തൊടുത്തുവിട്ടിരുന്നു. യുക്രെയിനിന് പാശ്ചാത്യ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ അമേരിക്ക നീക്കിയതിനുള്ള പ്രതികാരമാണ് ഈ ആക്രമണമെന്ന് പുടിന്‍ അന്ന് പ്രതികരിച്ചിരുന്നു. ഏതായാലും യുക്രെയ്ന്‍ റഷ്യയ്ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട സ്ഥിതിക്ക് ഇനി റഷ്യ വെറുതെയിരിക്കുമെന്ന് തോന്നുന്നില്ല. യുക്രെയ്‌നെതിരെ റഷ്യയുടെ ശക്തമായ ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.