വടകരയില്‍ യു.ഡി.എഫ് ലക്ഷ്യമിടുന്നത് വര്‍ഗ്ഗീയ ധ്രുവീകണം, ‘കരച്ചില്‍ സൃഷ്ടിച്ച് പോയവര്‍ അതു പോലെ തന്നെ തിരിച്ചു വരും’

വടകരയില്‍ യു.ഡി.എഫ് ലക്ഷ്യമിടുന്നത് വര്‍ഗ്ഗീയ ധ്രുവീകണം, ‘കരച്ചില്‍ സൃഷ്ടിച്ച് പോയവര്‍ അതു പോലെ തന്നെ തിരിച്ചു വരും’

ടകരയില്‍ വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് യു.ഡി.എഫ് ഷാഫി പറമ്പിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് ഡി.വൈ.എഫ്.ഐ മുന്‍ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും പാലക്കാട്ടെ സി.പി.എം നേതാവുമായ നിതിന്‍ കണിച്ചേരി. വലിയ കരച്ചില്‍ സൃഷ്ടിച്ച് വടകരയ്ക്ക് വണ്ടി കയറിയവര്‍ ഉടനെ തന്നെ തിരിച്ചു വരുമെന്നതിനാല്‍ , പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് ഒരു സാധ്യതയും ഇല്ലന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എക്‌സ്പ്രസ്സ് കേരളയ്ക്ക് നല്‍കിയ അഭിമുഖം കാണുക

പാലക്കാട് ലോകസഭ മണ്ഡലം ഇത്തവണ തിരിച്ചു പിടിക്കുമോ?

തീര്‍ച്ചയായും. പാലക്കാട് ലോകസഭാ മണ്ഡലത്തില്‍ വലിയ ഭൂരിപക്ഷത്തോടുകൂടി ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ഇത്തവണ വിജയിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ വെച്ച് നോക്കിയാല്‍ ഏതാണ്ട് ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നിലവില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഈ പാലക്കാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉണ്ട്. അതിനേക്കാള്‍ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ സഖാവ് എ വിജയരാഘവന്‍ വിജയിക്കും എന്നുള്ളത് ഏതാണ്ട് ഉറപ്പായി കഴിഞ്ഞിട്ടുള്ള വസ്തുതയാണ്.

ഇടതുപക്ഷത്തിന് അനുകൂലമായിട്ടുള്ള ഘടകങ്ങള്‍ എന്തൊക്കെയാണ്?

പ്രധാനമായും ദേശീയ രാഷ്ട്രീയം തന്നെയാണ് ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി പോകുന്നത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കഴിഞ്ഞ പത്തുവര്‍ഷത്തോളമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജനവിരുദ്ധമായ നയങ്ങള്‍ പൊതുമേഖലകളുടെ വില്‍പ്പന, രൂക്ഷമായ വിലക്കയറ്റം, രാജ്യത്തിന്റെ സമ്പത്ത് കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ള ചെയ്തു കൊണ്ട് പോകാന്‍ അവരെടുക്കുന്ന നയങ്ങള്‍ ഇതെല്ലാം ഈ തിരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയാകും. അതുപോലെ നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍, ജനാധിപത്യ രാജ്യമായി ഇന്ത്യ നിലനില്‍ക്കണം എന്ന് ആഗ്രഹിക്കുന്ന എല്ലാ ജനങ്ങളും ഈ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരായ ഒരു ബദലാണ് അന്വേഷിക്കുന്നത്. തീര്‍ച്ചയായും ആ ബദല്‍ അന്വേഷണം ഇന്ത്യയിലെ ജനങ്ങള്‍ നടത്തുമ്പോള്‍ അതില്‍ ഇടതുപക്ഷത്തെയാണ് വിശ്വസിക്കാനാവുക. വിശ്വസിച്ച് ഉറപ്പിച്ച് തങ്ങള്‍ക്ക് തിരഞ്ഞെടുക്കാനാകുന്നവര്‍, അങ്ങനെ തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ ആ പക്ഷത്തു തന്നെ നില്‍ക്കും എന്ന് ഉറപ്പുള്ളത് ഇടതുപക്ഷത്തിനാണ് എന്നുള്ളതുകൊണ്ടുതന്നെ ഇടതുപക്ഷ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുന്നതിന് വേണ്ടിയാകും ഈ തിരഞ്ഞെടുപ്പിന് കേരളത്തിലെ ജനങ്ങള്‍ തയ്യാറാവുക. ആ സാഹചര്യത്തില്‍ പാലക്കാട് പാര്‍ലമെന്റ് മണ്ഡലത്തിലും മതനിരപേക്ഷ വാദികളായ ജനങ്ങള്‍ ഇടതുപക്ഷത്തോടൊപ്പമാണ് നില്‍ക്കുക. ഇത് തന്നെയാണ് ഈ ഇതിരഞ്ഞെടുപ്പില്‍ ഏറ്റവും മുഖ്യമായ രാഷ്ട്രീയ ഘടകം. ഇന്ത്യയിലെ കോണ്‍ഗ്രസിന് അവരുടെ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരുകാലമാണിത്. കേരളത്തില്‍ തന്നെ നോക്കിയാല്‍ ഒട്ടേറെ ബിജെപിയുടെ അല്ലെങ്കില്‍ എന്‍ഡിഎയുടെ ഭാഗമായി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ നാലാളുകള്‍ പഴയ കോണ്‍ഗ്രസുകാരായിരുന്നു, അല്ലെങ്കില്‍ യുഡിഎഫിന്റെ ഭാഗമായിരുന്ന ആളുകളാണ്. വിശ്വാസ്യത ഇല്ലാത്ത ഒരു രാഷ്ട്രീയ സംവിധാനമായി യുഡിഎഫ് മാറിയിരിക്കുന്നു. സ്വാഭാവികമായും ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ജനങ്ങള്‍ അംഗീകരിക്കുന്ന സാഹചര്യമുണ്ടാകില്ല. ഇതാണ് തിരഞ്ഞെടുപ്പിലെ മുഖ്യമായ ഘടകം. അതോടൊപ്പം കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസനവും കരുതലും ജനക്ഷേമകരമായ പദ്ധതികളും ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പ്രധാനപ്പെട്ട അനുകൂല ഘടകങ്ങളാണ്.

കോണ്‍ഗ്രസിന് പ്രതികൂലമായിട്ടുള്ള ഘടകങ്ങള്‍ എന്തൊക്കെയാണ് ?

രാഷ്ട്രീയമായി കോണ്‍ഗ്രസിന് ഇന്ത്യക്കകത്ത് ഒരു നിലപാടില്ല എന്നുള്ളത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. മതനിരപേക്ഷത സംരക്ഷിക്കേണ്ട സാഹചര്യത്തില്‍, മതനിരപേക്ഷമായ രാഷ്ട്രീയ നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ കോണ്‍ഗ്രസിന് ആവുന്നില്ല. പലപ്പോഴും ബിജെപിക്ക് എതിരായി രാഷ്ട്രീയ നിലപാട് എടുക്കേണ്ട കോണ്‍ഗ്രസ് നേതൃത്വം ചെയ്യുന്നത് എന്താണോ ബിജെപിയുടെ രാഷ്ട്രീയം ആ രാഷ്ട്രീയത്തെ തന്നെ ചെറിയ അളവില്‍ ഒരു മൃതുസമീപനത്തോട് കൂടി ഇന്ത്യയിലെ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നു എന്നുള്ളതാണ്. ഏത് കാര്യത്തിലും ഏറ്റവും ഒടുവിലായി പൗരത്വ ഭേദഗതി നിയമത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടെന്ത് എന്ന ചോദ്യത്തിന് ആലോചിച്ച് പറയാം എന്ന് മറുപടിയാണ് കോണ്‍ഗ്രസിന്റെ പ്രസിഡണ്ട് പറയുന്നത്. അയോധ്യത്തിലെ രാമക്ഷേത്ര നിര്‍മ്മാണം അതിന്റെ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട ക്ഷണക്കത്ത് ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിന് ഒരു നിലപാട് എടുക്കാന്‍ കഴിയുന്നില്ല. ഇങ്ങനെ ഒരു കാര്യത്തിലും ബിജെപിക്കെതിരായി നിലപാട് എടുക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ്, നമ്മള്‍ കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടുപോയ എംപിമാരുടെ കാര്യം നോക്കിയാലും ഇത്തരം പൗരത്വ ഭേദഗതി നിയമം അതുപോലെതന്നെ ജമ്മുകശ്മീറിന്റെ സംസ്ഥാന പദവി എടുത്തുകളയുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ നിയമനിര്‍മ്മാണങ്ങള്‍ ഇന്ത്യയുടെ പാര്‍ലമെന്റില്‍ നടക്കുന്ന സമയത്ത് കേരളത്തില്‍ നിന്നുപോയ കോണ്‍ഗ്രസിന്റെ എംപിമാര്‍ പോലും അതിനെതിരായി രാഷ്ട്രീയ നിലപാടുയര്‍ത്തിപ്പിടിക്കാനോ അത്തരം ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കാനോ തയ്യാറായിട്ടില്ല. ഇതുതന്നെയാണ് കോണ്‍ഗ്രസിനെ നമ്മുടെ രാജ്യത്തിനകത്ത് ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നയിച്ചത്. ഈ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പോടുകൂടി കോണ്‍ഗ്രസിന് നിലവിലുണ്ടായിരുന്നതിനെക്കാള്‍ രൂക്ഷമായ സാഹചര്യമാണ് കേരളത്തില്‍ അനുഭവപ്പെടാന്‍ വേണ്ടി പോകുന്നത് എന്നുള്ളതാണ് മനസിലാക്കാന്‍ കഴിയുന്ന സൂചനകള്‍.

ബിജെപിയുടെ ശക്തമായ സാന്നിധ്യം വെല്ലുവിളിയാണോ?

ബിജെപി പാലക്കാട് മണ്ഡലത്തില്‍ വലിയ പ്രചാരണ കോലാഹലം ഉയര്‍ത്തുന്ന സാഹചര്യമുണ്ട്. അത് വലിയ പണക്കൊഴുപ്പും പണത്തിന്റെ പിന്‍ബലവും പാലക്കാടുള്‍പ്പെടെയുള്ള ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കുണ്ട്. പണം കൊടുത്ത് നേടാന്‍ കഴിയുന്ന പോലെയുള്ള സോഷ്യല്‍ മീഡിയ ക്യാംപെയിനിലെല്ലാമവര്‍ വലിയ മുന്നേറ്റമുണ്ടാക്കാനായി പരിശ്രമിക്കുന്നുണ്ട് എന്ന് മാത്രം. ഈ പാലക്കാട് മണ്ഡലത്തിന്റെ യഥാര്‍ത്ഥ സ്വഭാവം തിരിച്ചറിയുന്ന അല്ലെങ്കില്‍ കുറേക്കാലത്തെ വോട്ടിംഗ് നില പരിശോധിക്കുന്ന ആര്‍ക്കും വ്യക്തമാകും ബിജെപി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്ന് മാത്രമല്ല കഴിഞ്ഞതവണ ബിജെപിക്കുണ്ടായിരുന്ന വോട്ടുകള്‍പോലും നിലനിര്‍ത്താന്‍ കഴിയുമോ എന്നതുസംശയമാണ്. കഴിഞ്ഞ നിയമസഭാ, തദ്ദേശസ്വയഭരണ തിരഞ്ഞെടുപ്പുകളെല്ലാമെടുത്ത് നോക്കുമ്പോള്‍ പാലക്കാട് നഗരമോ ചുറ്റുപ്രദേശങ്ങളോ ബിജെപിക്ക് വോട്ടിന്റെ ചെറിയ വര്‍ദ്ധനവ് ഉണ്ടായതല്ലാതെ ബിജെപിക്ക് ശക്തമായ മത്സരം പോലും കാഴ്ച്ചവയ്ക്കാന്‍ പാലക്കാട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ ബാക്കി ഭൂപ്രദേശങ്ങളിലൊന്നും കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ട് പോലും ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ കിട്ടാനിടയില്ല.

വടകരയില്‍ ഷാഫി പറമ്പില്‍ മത്സരിക്കുന്നത് കേരളത്തിനകത്ത് ഒരു വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നതിനുവേണ്ടിയിട്ടുള്ള ഒരു പരിശ്രമത്തിന്റെ കൂടി ഭാഗമാണ്. ഈ തിരഞ്ഞെടുപ്പില്‍ എംഎല്‍എമാരായിരുന്ന ആളുകള്‍ ഇടതുപക്ഷത്തുനിന്നും യുഡിഎഫിന്റെ ഭാഗത്തുനിന്നും മത്സരിക്കുന്നുണ്ട്. പക്ഷേ ഇടതുപക്ഷത്തിന്റെ ഭാഗമായി നില്‍ക്കുന്ന മത്സരത്തിലേക്ക് വന്നിട്ടുള്ള ഒരിടത്തും ആ എംഎല്‍എ ജയിച്ചുകഴിഞ്ഞാല്‍ അവിടെ ബിജെപിക്ക് ഏതെങ്കിലും തരത്തിലുള്ള മുന്‍തൂക്കം ഉണ്ടാകുന്ന ഒരു മണ്ഡലങ്ങളില്‍ നിന്നല്ല ആരും മത്സരിക്കുന്നത്. ഷാഫി പറമ്പില്‍ മാത്രമല്ല എഐസിസിയുടെ ജനറല്‍ സെക്രട്ടറി ആയിട്ടുള്ള വേണുഗോപാല്‍ മത്സരിക്കുന്നു. വേണുഗോപാലിന് ആലപ്പുഴയിലെ ജനം വോട്ട് ചെയ്യുമ്പോള്‍ ആ വോട്ട് ഫലത്തില്‍ ഉണ്ടാകുന്നത് രാജസ്ഥാനില്‍ നിന്ന് ഒരു ബിജെപി എംപിയെ രാജ്യസഭ എംപിയായി തെരഞ്ഞെടുക്കാനുള്ള വോട്ടായി മാറുകയാണ്. കോണ്‍ഗ്രസിന് ചെയ്യുന്ന ഒരു വോട്ട് ബിജെപിക്ക് പോകുന്ന അല്ലെങ്കില്‍ ബിജെപിയായി മാറുന്ന ഒരു കാലത്ത് ഷാഫി പറമ്പിലിന് വടകരയില്‍ കേരളത്തിനകത്ത് കോണ്‍ഗ്രസ് എടുത്തുകൊണ്ടിരിക്കുന്ന പല നിലപാടുകളുടെയും അപകടകരമായ ചില നിലപാടുകളെ തുടര്‍ച്ച എന്നുള്ള നിലയില്‍ മാത്രമേ ആ സ്ഥാനാര്‍ത്ഥിത്വത്തെ നമുക്ക് കാണാന്‍ കഴിയൂ. കേരളത്തില്‍ അംഗീകാരമുള്ള രാഷ്ട്രീയ രംഗത്ത് ഏറ്റവും മികച്ച നേതൃത്വമായി നില്‍ക്കുന്ന ശൈലജ ടീച്ചറെപ്പോലെ ഒരാളെ നേരിടാന്‍ നിലവിലുണ്ടായിരുന്ന സിറ്റിങ് എംപിക്ക് സാധിക്കാത്ത സാഹചര്യത്തില്‍ കൂടിയാണ് ഷാഫി പറമ്പിലിനെ അവിടെ നിര്‍ത്തിയത്. യുഡിഎഫ് ഇതിന്റെ കാര്യത്തില്‍ മാത്രമല്ല, നോക്കിയാല്‍ കാണാം ആലപ്പുഴയിലെ സ്ഥാനാര്‍ഥി, മുരളീധരന്റെ തൃശൂരിലേക്കുള്ള മാറ്റം, പാലക്കാട് നിന്ന് ഷാഫി പറമ്പിലെ വടകരയിലേക്ക് കൊണ്ടുപോകുന്ന നില, മുസ്ലീം ലീഗ് മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലാണെങ്കില്‍ പരസ്പരം സ്ഥാനാര്‍ത്ഥികള്‍ വെച്ചു മാറുന്ന സ്ഥിതി ഇതെല്ലാം രാഷ്ട്രീയമായി യുഡിഎഫിന് ഒരു നിലനില്പില്ലാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ പോകുന്നു എന്നുള്ളതിന്റെ സൂചനയാണ്.

പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഒരു ഉപതെരഞ്ഞെടുപ്പിന് സാധ്യത കാണുന്നുണ്ടോ ?

ഒരു സാധ്യതയുമില്ല. പാലക്കാട് നിയമസഭ മണ്ഡലത്തില്‍ ഒരു നിലയിലും ഉപതെരഞ്ഞെടുപ്പ് വരികയില്ല. വലിയ നിലയിലുള്ള കരച്ചിലലൊക്കെ ഉണ്ടാക്കിയിട്ടാണ് ഇവിടെ നിന്ന് ചില ആളുകളൊക്കെ പോയിട്ടുള്ളത്. പോയതിനെക്കാള്‍ വേഗത്തില്‍ പാലക്കാട്ടേക്ക് തിരിച്ചുവരും. ഉപതിരഞ്ഞെടുപ്പ് ഉണ്ടാവില്ല എന്ന് മാത്രമല്ല 2026 നടക്കുന്ന തിരഞ്ഞെടുപ്പില്‍ പാലക്കാട്ടെ നിലവിലുള്ള എംഎല്‍എക്ക് നിലം തൊടാതെ തോല്‍ക്കേണ്ടി വരുമെന്നുള്ളത് കൂടി ഈ തെരഞ്ഞെടുപ്പിന്റെ ഒരു സൂചനയായി ഫലപ്രഖ്യാപനം വരുമ്പോള്‍ നമുക്ക് കാണാം.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം എക്‌സ്പ്രസ്സ് കേരള വീഡിയോയില്‍ കാണുക

Top