കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മോദിയ്ക്ക് വേണ്ടി വോട്ടു ചോദിച്ചതില്‍ താന്‍ മാപ്പ് ചോദിക്കുന്നു; ഉദ്ധവ് താക്കറെ

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മോദിയ്ക്ക് വേണ്ടി വോട്ടു ചോദിച്ചതില്‍ താന്‍ മാപ്പ് ചോദിക്കുന്നു; ഉദ്ധവ് താക്കറെ

മഹാരാഷ്ട്ര: നരേന്ദ്ര മോദി സര്‍ക്കാര്‍ മഹാരാഷ്ട്രയ്‌ക്കെതിരെ വിശ്വാസവഞ്ചനയാണ് ചെയ്യുന്നതെന്ന് ശിവസേന (യുബിടി) തലവന്‍ ഉദ്ധവ് താക്കറെ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മോദിയ്ക്ക് വേണ്ടി വോട്ടു ചോദിച്ചതില്‍ താന്‍ മാപ്പ് ചോദിക്കുന്നുവെന്നും താക്കറെ പറഞ്ഞു.

ഹട്കനംഗലെ മണ്ഡലത്തിലെ ശിവസേന സ്ഥാനാര്‍ത്ഥി സത്യജിത് പാട്ടീലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ കോലാപ്പൂര്‍ ജില്ലയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാ വികാസ് അഘാഡി സഖ്യകക്ഷിയും എന്‍സിപി (എസ്പി)  തലവനുമായ ശരദ് പവാറും റാലിയില്‍ പങ്കെടുത്തിരുന്നു.

2019-ല്‍ തന്റെ സര്‍ക്കാര്‍ വീണുപോയി. ശിവസേന ആരുടെ പാര്‍ട്ടിയാണെന്ന് സുപ്രീം കോടതി വിധി പ്രസ്താവിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷനും മഹാരാഷ്ട്ര സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറുമാണ് ബിജെപിയുടെ സേവകര്‍ എന്നും താക്കറെ പറഞ്ഞു.മഹാരാഷ്ട്ര സന്ദര്‍ശന സമയത്ത് മോദി സംസ്ഥാനത്തിനായുള്ള പദ്ധതികളെക്കുറിച്ച് സംസാരിക്കുന്നതിന് പകരം തന്നെയും ഉദ്ധവ് താക്കറെയെയും വിമര്‍ശിക്കുകയാണെന്ന് ശരദ് പവാര്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്നും അഴിമതിക്കേസുകളില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെയും അറസ്റ്റുകള്‍ എടുത്ത് പറഞ്ഞ് പവാര്‍ കുറ്റപ്പെടുത്തി.

ബിജെപിയുമായി കൈകോര്‍ക്കാന്‍ ആരും തയ്യാറാകാതിരുന്നപ്പോള്‍ ശിവസേനയുമായി സഖ്യമുണ്ടാക്കിയെന്നും താക്കറെ പറഞ്ഞു. എന്നിരുന്നാലും, കാവി പാര്‍ട്ടി, എല്ലാം നല്‍കിയ ഒരു സര്‍ക്കാരിനെ താഴെയിറക്കി, 2022 ജൂണിലെ തന്റെ സര്‍ക്കാരിന്റെ പതനത്തെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.

Top