ദുബായ്: യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന പലസ്തീൻ ജനതയ്ക്ക് പ്രത്യാശയുടെ വെളിച്ചം പകർന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് വീണ്ടും വൻതോതിലുള്ള മാനുഷിക സഹായം എത്തിച്ചു. യു.എ.ഇ പ്രഖ്യാപിച്ച പ്രമുഖ ദുരിതാശ്വാസ ദൗത്യമായ ‘ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3’ പദ്ധതിയുടെ ഭാഗമായി 416 ടൺ അത്യാവശ്യ സാധനങ്ങളാണ് ഗാസയിലേക്ക് അയച്ചത്. 47 കൂറ്റൻ ട്രക്കുകളിലായാണ് ഈ കാരുണ്യക്കപ്പൽ ജനങ്ങളിലേക്ക് എത്തിയത്.
പട്ടിണിയും പാർപ്പിടമില്ലായ്മയും മൂലം വലയുന്ന ഗാസയിലെ ജനങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് യു.എ.ഇയുടെ പുതിയ സഹായഹസ്തം. അത്യാവശ്യ ഭക്ഷ്യവസ്തുക്കൾ, കടുത്ത കാലാവസ്ഥയെ പ്രതിരോധിക്കാൻ ശേഷിയുള്ള താത്കാലിക പാർപ്പിട നിർമാണ സാമഗ്രികൾ, വസ്ത്രങ്ങൾ, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവയടങ്ങുന്നതാണ് ഈ പാക്കേജ്. ഈജിപ്തിലെ അൽ അരീഷിൽ സ്ഥാപിച്ചിട്ടുള്ള യു.എ.ഇയുടെ അത്യാധുനിക മാനുഷികസഹായ ലോജിസ്റ്റിക്സ് സെന്റർ വഴിയാണ് ചരക്കുകൾ അതിവേഗം സമാഹരിച്ചതും അതിർത്തി കടത്തി ഗാസയിലേക്ക് അയച്ചതും.
Also Read: ഇത് ഇറാനുള്ള പണി..? എണ്ണ ഉൽപ്പാദനം കൂട്ടാൻ സൗദിയുൾപ്പെടെ ഏഴ് രാജ്യങ്ങൾ
ഗാസയിലെ വരുംദിവസങ്ങളിലെ വർധിച്ചുവരുന്ന മാനുഷിക ആവശ്യങ്ങൾ കൃത്യസമയത്ത് നിറവേറ്റാനും, കഷ്ടത അനുഭവിക്കുന്ന ഓരോ കുടുംബത്തിലേക്കും തടസ്സമില്ലാതെ സഹായങ്ങൾ നേരിട്ടെത്തിക്കാനും ഈ ലോജിസ്റ്റിക്സ് സംവിധാനം വഴിയൊരുക്കുന്നുണ്ട്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ദുരിതക്കയത്തിലായ പലസ്തീനിലെ സഹോദരങ്ങൾക്ക് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുകയെന്ന യു.എ.ഇ ഭരണാധികാരികളുടെ ഉറച്ച നിലപാടിന്റെയും മാനുഷിക മൂല്യങ്ങളുടെയും തെളിവാണ് തുടർച്ചയായ ഈ സഹായപ്രവാഹം. വരും ദിവസങ്ങളിലും കൂടുതൽ സഹായങ്ങൾ ഗാസയിലെത്തിക്കാനുള്ള സന്നദ്ധതയിലാണ് യു.എ.ഇ അധികൃതർ.






