ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവിന് നിര്‍ദ്ദേശവുമായി ഗതാഗത മന്ത്രി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവിന് നിര്‍ദ്ദേശവുമായി ഗതാഗത മന്ത്രി

ഗ്രൗണ്ടുകള്‍ സജ്ജമാകാത്തതിനാല്‍ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവിന് നിര്‍ദേശിച്ച് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍. ടെസ്റ്റിന്റെ ആദ്യ ഭാഗമായ ‘എച്ച്’ എടുക്കുന്നത് പഴയ രീതിയില്‍ നിലവിലെ ഗ്രൗണ്ടില്‍ എടുക്കാം. കയറ്റത്തില്‍ നിര്‍ത്തി പുറകോട്ടെടുക്കുന്നതും, പാര്‍ക്കിങ്ങും, റോഡ് ടെസ്റ്റിനിടയില്‍ ചെയ്യിക്കണമെന്നും നിര്‍ദേശം. പരിഷ്‌കരണം നടപ്പാക്കാന്‍ രണ്ടു ദിവസം ബാക്കി നില്‍ക്കെ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായില്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം മെയ് ഒന്നുമുതല്‍ തന്നെ നടപ്പാക്കുമെന്നാണ് ഗതാഗത വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്. പുതിയ രീതിയില്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാതെയായിരുന്നു തീരുമാനം. ഡ്രൈവിങ് കാര്യക്ഷമമാക്കാനായി കൊണ്ടുവന്ന പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതിയുമായി മുന്നോട്ടുപോവുമെന്നാണ് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ അറിയിച്ചത്. 86 ഇടത്ത് ഇതിനായി ഗ്രൗണ്ടുകള്‍ സജ്ജമാക്കണം. എന്നാല്‍ മാവേലിക്കരയില്‍ മാത്രമാണ് പരിഷ്‌കരിച്ച രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ ഗ്രൗണ്ട് സജ്ജമായത്.

മന്ത്രിയുടെ നിര്‍ദേശപ്രകാരം 77 ഇടത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും ഫണ്ട് അനുവദിക്കാത്തതില്‍ ഗ്രൗണ്ട് തയാറാക്കാനായില്ല. അതിനാല്‍ പുതിയ രീതിയില്‍ എങ്ങനെ ടെസ്റ്റ് നടത്താനാവുമെന്ന ആശയക്കുഴപ്പത്തിലായിരുന്നു എംവിഡി. ആംഗുലാര്‍ പാര്‍ക്കിങ്, പാരലല്‍ പാര്‍ക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, കയറ്റത്ത് നിര്‍ത്തി പുറകോട്ട് എടുക്കുന്നതും ഉള്‍പ്പെട്ടതാണ് കാറിന്റെ ലൈസന്‍സ് എടുക്കാനുള്ള പുതിയ രീതി. ഇതിനുള്ള സജ്ജീകരണങ്ങളെല്ലാം ഗ്രൗണ്ടില്‍ വേണം.

Top