കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗതാഗത വകുപ്പ് നടത്തിയ കർശന പരിശോധനയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 16,265 നിയമലംഘനങ്ങൾ കണ്ടെത്തി. സുരക്ഷാ നടപടികളുടെ ഭാഗമായി 218 വാഹനങ്ങൾ പിടിച്ചെടുക്കുകയും നിയമലംഘനം നടത്തിയ 46 പേരെ തടങ്കലിലാക്കുകയും ചെയ്തു. ലൈസൻസില്ലാതെ വാഹനമോടിച്ച പ്രായപൂർത്തിയാകാത്ത ഏഴ് പേരും വിവിധ കേസുകളിൽ പിടികിട്ടാപ്പുള്ളികളായ 121 പേരും ഈ പരിശോധനയിൽ കുടുങ്ങിയിട്ടുണ്ട്. കൂടാതെ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 121 പേരെ കൂടി പിടികൂടി തുടർനടപടികൾക്കായി മാറ്റിയിട്ടുണ്ട്.
അതേസമയം, കുവൈത്ത് അതിർത്തി വഴി വ്യാജരേഖകൾ ഉപയോഗിച്ച് രാജ്യത്തേക്ക് കടക്കാനുള്ള നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷാ ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി. കുവൈത്ത് പൗരന്മാർക്കുള്ള പ്രത്യേക പ്രവേശന രേഖയുമായി എത്തിയ വിദേശിയെ ബയോമെട്രിക് വിരലടയാള പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. ഉദ്യോഗസ്ഥരുടെ ജാഗ്രതയെ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് പ്രശംസിക്കുകയും കൃത്യസമയത്ത് ഇടപെട്ട സുരക്ഷാ ഉദ്യോഗസ്ഥനെ നേരിട്ട് ആദരിക്കുകയും ചെയ്തു. രാജ്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പരിശോധനകൾ തുടരുന്നത്.






