വ്യാജ സ്റ്റാഫിങ് ഏജൻസികളുടെ പേരിൽ വ്യാപാരികളെയും ചെറുകിട സംരംഭകരെയും ലക്ഷ്യം വെച്ച് സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് വ്യാപിക്കുന്നതായി പോലീസ് മുന്നറിയിപ്പ് നൽകി. ഹോട്ടൽ, റസ്റ്റോറന്റ് ഉടമകൾക്ക് ആവശ്യമായ ജീവനക്കാരെ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ വലവിരിക്കുന്നത്. പ്രധാനമായും വാട്സാപ്പ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ‘SKAN Crew’ അല്ലെങ്കിൽ ‘SKAN Nexus’ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ പേര് ദുരുപയോഗം ചെയ്താണ് ഇവർ ഇരകളെ കണ്ടെത്തുന്നത്. വിശ്വസനീയമായ രേഖകളും കരാറുകളും വ്യാജമായി നിർമ്മിച്ച് നൽകുന്നതിനാൽ പലരും വേഗത്തിൽ തട്ടിപ്പിനിരയാകുന്നു.
യാത്രാ ചെലവ്, അഡ്വാൻസ് ഫീസ് തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് പണം കൈക്കലാക്കിയ ശേഷം സേവനങ്ങൾ നൽകാതെ മുങ്ങുന്നതാണ് ഇവരുടെ രീതി. പണം നൽകിക്കഴിഞ്ഞാൽ പല കാരണങ്ങൾ പറഞ്ഞ് കാലതാമസം വരുത്തുകയും പിന്നീട് ബന്ധപ്പെടാൻ കഴിയാത്ത വിധം അപ്രത്യക്ഷരാവുകയും ചെയ്യും. ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാൻ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനും വിലാസവും കൃത്യമായി പരിശോധിക്കണമെന്നും സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിലോ നാഷണൽ സൈബർ ക്രൈം പോർട്ടലിലോ പരാതിപ്പെടണമെന്നും പോലീസ് നിർദ്ദേശിച്ചു.






