മാതാപിതാക്കളെ സംരക്ഷിക്കാത്തവര്‍ ഇനി വീടിന് പുറത്ത്; വയോജനക്ഷേമത്തിനുള്ള നിയമഭേദഗതിക്ക് സര്‍ക്കാര്‍ ശുപാര്‍ശ

മാതാപിതാക്കളെ സംരക്ഷിക്കാത്തവര്‍ ഇനി വീടിന് പുറത്ത്; വയോജനക്ഷേമത്തിനുള്ള നിയമഭേദഗതിക്ക് സര്‍ക്കാര്‍ ശുപാര്‍ശ

തിരുവനന്തപുരം : വൃദ്ധരായ മാതാപിതാക്കളെ പരിപാലിക്കാതിരിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്ന മക്കള്‍ ഇനി വീടിന് പുറത്ത്. മക്കളുടെയോ പിന്തുടര്‍ച്ചാവകാശിയുടേയോ പീഡനത്തിനിരയായാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് അവരെ വീട്ടില്‍ നിന്നൊഴിവാക്കാനുള്ള അവകാശം നല്‍കുന്ന നിയമഭേദഗതിക്കാണ് സര്‍ക്കാര്‍സമിതിയുടെ ശുപാര്‍ശ.

വയോജനസുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പ്രത്യേക പോലീസ് സെല്‍ വേണം. ഓരോ സ്റ്റേഷനിലും പ്രത്യേകം പോലീസുകാരനെ ചുമതലപ്പെടുത്തണം. തദ്ദേശസ്ഥാപനങ്ങള്‍ക്കു കീഴില്‍ ‘സീനിയര്‍ സിറ്റിസണ്‍ കമ്മിറ്റി’ രൂപവത്കരിക്കാനും 2009-ലെ ‘കേരള മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓഫ് പേരന്റ്‌സ് ആന്‍ഡ് സീനിയര്‍ സിറ്റിസണ്‍സ് റൂള്‍സ്’ ഭേദഗതിക്കായി സര്‍ക്കാര്‍ നിയോഗിച്ച സമിതി ശുപാര്‍ശചെയ്തു.

പീഡിപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്യുന്ന മക്കളെയും പിന്തുടര്‍ച്ചാവകാശിയെയും വീട്ടില്‍നിന്നൊഴിവാക്കാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ജില്ലാ മജിസ്ട്രേറ്റിനു പരാതി നല്‍കാം. ഈ അപേക്ഷ 15 ദിവസത്തിനകം ജില്ലാ മജിസ്ട്രേറ്റ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനു കൈമാറണം. അദ്ദേഹം 21 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. പരാതി ന്യായമെന്നു കണ്ടാല്‍, ജില്ലാ മജിസ്ട്രേറ്റ് ബന്ധപ്പെട്ടവര്‍ക്കു നോട്ടീസ് നല്‍കും.

അതുലഭിച്ച് 30 ദിവസത്തിനകം വീട്ടില്‍നിന്നു മാറിയില്ലെങ്കില്‍ മജിസ്ട്രേറ്റിനു പോലീസ് സഹായത്തോടെ ഒഴിപ്പിക്കല്‍ നടപടികളിലേക്കു കടക്കാം. മജിസ്ട്രേറ്റിന്റെ ഉത്തരവിനെതിരേയുള്ള ഹര്‍ജി പരിഗണിക്കാനുള്ള അധികാരം ഹൈക്കോടതിക്കായിരിക്കും. വയോജനസുരക്ഷ ഉറപ്പാക്കാന്‍ ഡി.വൈ.എസ്.പി. റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ജില്ലകളില്‍ സ്‌പെഷ്യല്‍ പോലീസ് യൂണിറ്റ് സ്ഥാപിക്കാനും ശുപാര്‍ശയുണ്ട്. രണ്ടുപേര്‍ സ്ത്രീകളടക്കം അഞ്ച് സാമൂഹികപ്രവര്‍ത്തകരും അതിലുണ്ടാവണം. ഈ അംഗങ്ങളെ കളക്ടര്‍ നിര്‍ദേശിക്കും.

എല്ലാ പോലീസ് സ്റ്റേഷനിലും ഒരു ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറായി നിശ്ചയിക്കാനും വയോജന കൗണ്‍സില്‍ കണ്‍വീനര്‍ അമരവിള രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശചെയ്തു.

Top