മധ്യേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളവെ അപ്രതീക്ഷിത പ്രഖ്യാപനവുമായി ഇറാൻ. ഇസ്രയേലിനെതിരെ നടത്തിവന്ന സൈനിക നടപടികൾ താൽക്കാലികമായി അവസാനിപ്പിക്കുന്നതായി ഇറാൻ സായുധ സേന ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതേസമയം, ലെബനനിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ മുമ്പത്തേക്കാൾ ഭയാനകമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് കടുത്ത ഭാഷയിൽ ഇറാൻ മുന്നറിയിപ്പും നൽകി.
തെക്കൻ ലെബനനിലും ദാഹിഹ് പ്രദേശത്തും സയണിസ്റ്റ് ഭരണകൂടം നടത്തിയ ക്രൂരമായ ആക്രമണങ്ങൾക്ക് മറുപടിയായാണ് തങ്ങൾ മിസൈൽ ആക്രമണം നടത്തിയതെന്ന് ഇറാൻ സായുധ സേന ഖതം അൽ-അൻബിയ സെൻട്രൽ ആസ്ഥാനം വഴി അറിയിച്ചു. അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേൽ നടത്തുന്ന ഈ ‘ദുഷ്പ്രവൃത്തികൾ’ക്കുള്ള വേദനാജനകമായ മറുപടിയായിരുന്നു തങ്ങളുടേതെന്ന് അവർ വ്യക്തമാക്കി.
ഈ സംഘർഷം വലിയൊരു യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമായതോടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ട് ഇടപെട്ടതായാണ് വിവരം. ഇസ്രയേലിനോടും ഇറാനോടും ഉടൻ വെടിനിർത്താൻ ട്രംപ് ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ട്രംപും തിങ്കളാഴ്ച ഫോണിൽ സംസാരിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റിന്റെ അഭ്യർത്ഥന മാനിച്ചാണ് ഇറാൻ തങ്ങളുടെ ആക്രമണം നിർത്തിവെക്കാൻ തയ്യാറായതെന്ന് ഇസ്രയേലി ഉദ്യോഗസ്ഥരും സൂചന നൽകുന്നു.
സൈനിക നടപടികൾ നിർത്തിവെച്ചുവെങ്കിലും ഇതൊരു സ്ഥിരമായ സമാധാനമല്ലെന്ന് ഇറാൻ വ്യക്തമാക്കുന്നു. ലെബനനിൽ ആക്രമണം തുടർന്നാൽ അതിശക്തമായ പ്രത്യാക്രമണം നടത്തുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. തങ്ങളുടെ ദേശീയ സുരക്ഷയ്ക്കും ജനങ്ങളുടെ സമാധാനത്തിനും മുൻഗണന നൽകുമെന്നും ഒരു ഭീഷണിക്കും മുന്നിൽ തലകുനിക്കില്ലെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ വ്യക്തമാക്കി. നയതന്ത്രവും പ്രതിരോധവും ഒരേപോലെ മുന്നോട്ട് കൊണ്ടുപോകുമെന്നും ചർച്ചാ മേശ ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം എക്സിലൂടെ അറിയിച്ചു.
അതേസമയം, ഇസ്രയേൽ തങ്ങളുടെ നിലപാടിൽ അയവുവരുത്തിയിട്ടില്ല. തെക്കൻ ലെബനനിൽ ഹിസ്ബുള്ളയ്‌ക്കെതിരായ ആക്രമണം തുടരുമെന്നാണ് ഇസ്രയേൽ വൃത്തങ്ങൾ നൽകുന്ന സൂചന. രാഷ്ട്രീയ നേതൃത്വത്തിൽ നിന്നുള്ള അന്തിമ തീരുമാനത്തിനായി സൈന്യം കാത്തിരിക്കുകയാണ്. എന്തായാലും മധ്യേഷ്യയിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടെങ്കിലും, ഏത് നിമിഷവും പൊട്ടിപ്പുറപ്പെടാവുന്ന തരത്തിൽ യുദ്ധസാഹചര്യം നിലനിൽക്കുകയാണ്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)






