തൃശൂർ: വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. തന്നെ ലക്ഷ്യമിട്ട് നടത്തിയ ആസൂത്രിത നീക്കമാണിതെന്നും സംഭവത്തിന് പിന്നിൽ ആരാണെങ്കിലും പുറത്തുകൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു. പടക്കം പൊട്ടിക്കേണ്ട യാതൊരു സാഹചര്യവും ഇന്നലെ പ്രദേശത്ത് ഉണ്ടായിരുന്നില്ല.
സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇന്നലെ രാത്രിയാണ് ശോഭ സുരേന്ദ്രൻ്റെ വീടിന് മുന്നിൽ പൊട്ടിത്തെറിയുണ്ടായത്. തൃശൂർ അയ്യന്തോളിലെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. എതിർവശത്തെ വീടിന്റെ ഗേറ്റിനോട് ചേർന്നാണ് അജ്ഞാതർ ഏറുപടക്കം പോലെ തോന്നിക്കുന്ന സ്ഫോടകവസ്തു എറിഞ്ഞത്. രണ്ടു തവണ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി. ആ സമയത്ത് ശോഭ അടക്കമുള്ളവർ വീട്ടിലുണ്ടായിരുന്നു.
Also Read: കാനം രാജേന്ദ്രന്റെ കുടുംബത്തോട് ക്ഷമ പറഞ്ഞ് സിപിഐ
അതേസമയം സംശയകരമായ രീതിയിൽ ഒരു കാർ കണ്ടതായി പ്രദേശവാസികൾ പോലീസിന് മൊഴി നൽകി. ശോഭ സുരേന്ദ്രന്റെ വീടാണെന്ന് കരുതി എറിഞ്ഞതാണോയെന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കമാണ് പരിശോധിക്കുന്നത്. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.