ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ വെറുതെ വാചകമടിക്കുന്ന വ്യക്തിയല്ല. തന്റെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉയരുന്ന ഒരു ഘട്ടത്തിലും അദ്ദേഹം പിന്നോട്ട് പോയിട്ടില്ല. സമീപകാലത്ത് ഉത്തരകൊറിയ നടത്തിയ ഒന്നിലധികം ബാലിസ്റ്റിക് മിസൈൽ വിക്ഷേപണങ്ങൾ പടിഞ്ഞാറൻ ശക്തികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു. ഹൈപ്പർസോണിക് മിസൈലുകൾ ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങൾ പരീക്ഷിച്ചത് വെറുമൊരു പ്രകടനമല്ല, മറിച്ച് ഒരു “യഥാർത്ഥ യുദ്ധത്തിനുള്ള തയ്യാറെടുപ്പാണെന്ന്” കിം ജോങ് ഉൻ വ്യക്തമാക്കിക്കഴിഞ്ഞു.
നിലവിലെ സങ്കീർണ്ണമായ അന്താരാഷ്ട്ര സാഹചര്യങ്ങളും ഭൗമരാഷ്ട്രീയ പ്രതിസന്ധികളും പരിഗണിക്കുമ്പോൾ, ശത്രുക്കളുടെ ഏത് ആക്രമണത്തെയും പ്രതിരോധിക്കാൻ ഇത്തരം ആയുധങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം ലോകത്തോട് വിളിച്ച് പറയുന്നു. സോഷ്യലിസ്റ്റ് സഖ്യകക്ഷിയായ വെനസ്വേലയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സൈനിക നീക്കങ്ങൾക്കിടയിൽ ഉത്തരകൊറിയ കാട്ടിയ ഈ ആർജ്ജവം, സാമ്രാജ്യത്വ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിൽ അവർ തനിച്ചല്ല എന്നതിന്റെ വിളംബരം കൂടിയാണ്.
ഇപ്പോഴിതാ അന്താരാഷ്ട്ര വാർത്ത ഏജൻസികൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ പ്രകാരം, ദക്ഷിണ കൊറിയ, ഇരുട്ടിന്റെ മറവിൽ ഉത്തരകൊറിയയുടെ ആകാശത്തിലേക്ക് പറത്തിവിട്ട ചാര ഡ്രോൺ, കിം ജോങ് ഉന്നിന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീര്യത്തെ വെല്ലുവിളിക്കാനുള്ള സിയോളിന്റെ ധിക്കാരമായിരുന്നു. എന്നാൽ, ശത്രുവിന്റെ ഏത് നിഗൂഢ നീക്കത്തെയും തകർത്തെറിയാൻ സജ്ജമായിരിക്കുന്ന ഉത്തരകൊറിയൻ സൈന്യം ആ ചാര ഡ്രോണിനെ വെണ്ണീറാക്കി നിലംപരിശാക്കിയിരിക്കുകയാണ്. ‘ദക്ഷിണ കൊറിയ ഇതിന് വലിയ വില നൽകേണ്ടി വരും’ എന്ന കിംമിന്റെ മുന്നറിയിപ്പ് ആഗോള രാഷ്ട്രീയ ചതുരംഗക്കളത്തിൽ ഒരു ഇടിമുഴക്കം പോലെയാണ് പ്രതിധ്വനിക്കുന്നത്.
ഉത്തരകൊറിയൻ വ്യോമാതിർത്തി ലംഘിച്ചുകൊണ്ട് കടന്നുകയറിയ ദക്ഷിണ കൊറിയൻ ചാര ഡ്രോണിന്റെ അവശിഷ്ടങ്ങൾ കിം ജോങ് ഉന്നിന്റെ ഭരണകൂടം ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയിരിക്കുകയാണ്. ഉത്തരകൊറിയൻ ഔദ്യോഗിക വാർത്താ ഏജൻസിയായ കെ.സി.എൻ.എ പുറത്തുവിട്ട ചിത്രങ്ങളിൽ, അത്യാധുനിക ക്യാമറകളും നീല ഘടകങ്ങളുമുള്ള ഒരു വിനാശകാരിയായ യന്ത്രത്തിന്റെ ചിറകുകളും അവശിഷ്ടങ്ങളും വ്യക്തമായി കാണാം.
ദക്ഷിണ കൊറിയൻ സൈന്യത്തിന്റെ പക്കലുള്ള അതേ മാതൃകയിലുള്ള ഡ്രോണുകൾ തന്നെയാണ് ഉത്തരകൊറിയൻ മണ്ണിൽ പതിച്ചിരിക്കുന്നത് എന്നതിന് ഇതിലും വലിയ തെളിവ് മറ്റൊന്നുമില്ല. എന്നാൽ, പിടിക്കപ്പെട്ട കള്ളനെപ്പോലെ ദക്ഷിണ കൊറിയ ഇപ്പോൾ ഉരുണ്ടുകളിക്കുകയാണ്. തങ്ങൾക്ക് അത്തരമൊരു ഡ്രോണിനെക്കുറിച്ച് അറിവില്ലെന്നും അത് തങ്ങളുടെ മാതൃകയല്ലെന്നും ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രി അഹ്ൻ ഗ്യു-ബാക്ക് വാദിക്കുമ്പോൾ, ലോകത്തിന് മുന്നിൽ ദക്ഷിണ കൊറിയയുടെ വിശ്വാസ്യത കൂടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. സ്വന്തം മണ്ണിൽ നിന്ന് അയച്ച ഡ്രോണിനെപ്പോലും തിരിച്ചറിയാൻ കഴിയാത്തത്ര ദയനീയമാണോ ദക്ഷിണ കൊറിയൻ സൈന്യം, അതോ ഈ ‘ക്ഷമിക്കാനാവാത്ത ഹിസ്റ്റീരിയ’ മറച്ചുവെക്കാൻ അവർ നടത്തുന്ന നാടകമാണോ ഇത്?
ദക്ഷിണ കൊറിയയും അമേരിക്കയും ജപ്പാനും ചേർന്ന് ഉത്തരകൊറിയയെ വളയാൻ ശ്രമിക്കുമ്പോൾ, തന്റെ ആകാശത്തെ കാക്കാൻ കിം ജോങ് ഉൻ എടുക്കുന്ന കടുത്ത തീരുമാനങ്ങൾ നീതിയുക്തമാണ്. ഒരു പരമാധികാര രാഷ്ട്രത്തിന്റെ വ്യോമാതിർത്തിയിലേക്ക് അനുവാദമില്ലാതെ ചാര ഡ്രോണുകൾ അയക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്.
ഇത്തരം പ്രകോപനപരമായ പ്രവർത്തനങ്ങൾ തുടർന്നാൽ, അതിന്റെ പ്രത്യാഘാതം അതിഭയങ്കരമായിരിക്കും എന്ന ഉത്തരകൊറിയൻ സൈനിക വക്താവിന്റെ മുന്നറിയിപ്പ് വെറും വാക്കല്ല. ദക്ഷിണ കൊറിയയുടെ ഓരോ നീക്കത്തെയും ഇമചിമ്മാതെ നിരീക്ഷിക്കുന്ന കിമ്മിന്റെ റഡാർ കണ്ണുകൾ ശത്രുവിനെ എപ്പോൾ വേണമെങ്കിലും ചാരമാക്കാൻ കെൽപ്പുള്ളവയാണ്.
അമേരിക്കയുടെ പിന്തുണയോടെ ദക്ഷിണ കൊറിയ നടത്തുന്ന ഈ ഒളിപ്പോരുകൾ ഉത്തരകൊറിയയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ വിലപ്പോവില്ല.
പരീക്ഷണശാലകളിലെ കണക്കുകൾ കൊണ്ട് ലോകത്തെ ഭയപ്പെടുത്താൻ നോക്കുന്ന ദക്ഷിണകൊറിയ, കിം ജോങ് ഉന്നിന്റെ സൈനിക കരുത്തിനെ നേരിടാൻ പ്രാപ്തരല്ല എന്നതാണ് വാസ്തവം. തങ്ങളുടെ ആകാശത്ത് ഇനിയൊരു ഡ്രോണിന്റെ നിഴൽ പോലും വീഴാൻ കിം അനുവദിക്കില്ല. ദക്ഷിണകൊറിയുടെ ഈ മാപ്പർഹിക്കാത്ത ഉന്മാദത്തിന് അവർക്ക് വലിയ വില നൽകേണ്ടി വരുമെന്നത് ഉറപ്പാണ്.






