വയനാട് സുഗന്ധഗിരി മരം മുറിക്കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ഇല്ല

വയനാട് സുഗന്ധഗിരി മരം മുറിക്കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ഇല്ല

യനാട് സുഗന്ധഗിരി മരം മുറിക്കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ഇല്ല. ആറു പ്രതികളുടെയും മുന്‍കൂര്‍ ജാമ്യ അപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. മരംമുറി നടന്നിരിക്കുന്നത് റിസര്‍വ്ഡ് വനത്തില്‍ ആണെന്ന് പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. തെളിവ് നശിപ്പിക്കാന്‍ സാധ്യത ഉണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി മുന്നോട്ട് പോവുകയാണ് വനംവകുപ്പ്.ഈ വിധം നൂറിലേറെ മരങ്ങള്‍ അനധികൃതമായി മുറിച്ചുവെന്നാണ് വനംവകുപ്പിന്റെ തന്നെ അന്വേഷണത്തിലെ കണ്ടെത്തല്‍. വീട്ടി അടക്കമുള്ള സംരക്ഷിതമരങ്ങള്‍ മുറിച്ചുനീക്കിയവയില്‍ ഉള്‍പ്പെടുന്നില്ല. വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആറ് പ്രതികളാണുള്ളത്. മരത്തടികള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും വനംവകുപ്പുദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. സെക്ഷന്‍ ഓഫീസര്‍ കെ.കെ.ചന്ദ്രന്‍, മറ്റൊരു വാച്ചറും സുഗന്ധഗിരി സ്വദേശിയുമായ ബാലന്‍ എന്നിവരെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

3000 ഏക്കറോളം വരുന്ന ഭൂപ്രദേശമാണ് സുഗന്ധഗിരി. 1986 ല്‍ സുഗന്ധഗിരി കാര്‍ഡമം പ്രൊജക്ടിന്റെ ഭാഗമായി ആദിവാസികള്‍ക്ക് പതിച്ചുകൊടുത്ത ഭൂമിയാണ് ഇത്. വീടിന് ഭീഷണിയായ ഇരുപത് മരങ്ങള്‍ മുറിക്കാനുള്ള അനുമതിയുടെ മറവില്‍ നൂറിലേറെ മരങ്ങള്‍ മുറിച്ചുനീക്കിയെന്നതാണ് കേസ്. വയനാട് സുഗന്ധഗിരിയില്‍ അനധികൃത മരം മുറിക്ക് ഒത്താശ ചെയ്തിരുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വനംവകുപ്പുദ്യോഗസ്ഥരുടെ കാവലിലാണ് അനധികൃത മരം മുറി നടന്നതെന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നു.

Top