നിലമ്പൂര്‍: നഗ്നതാ പ്രദര്‍ശനം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചു. സംഭവത്തിൽ ഒളിവില്‍ പോയ പ്രതി നിലമ്പൂര്‍ പോലീസിന്റെ പിടിയിലായി. ഇടുക്കി രാമക്കല്‍മേട്ട് സ്വദേശി പാങ്ങോട് പുത്തന്‍ വീട് ഉമ്മറിനെ (50) യാണ് നിലമ്പൂര്‍ സി.ഐ. സുനില്‍ പുളിക്കലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏഴാം തീയ്യതിയാണ് മമ്പാട് മേപ്പാടത്ത് വെച്ച് കേസ്സിനാസ്പദമായ സംഭവം നടന്നത്. പ്രതി ഉമ്മര്‍ പ്രദേശവാസികളുടെ മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത് മേപ്പാടം സ്വദേശി ചിങ്ങംപറ്റ ശ്യാമും സുഹൃത്ത് ജിഷ്ണുവും ചോദ്യം ചെയ്യുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഉമ്മര്‍ പ്രകോപിതനായി കൈയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് ശ്യാമിനെ ആക്രമിക്കുകയായിരുന്നു. നെഞ്ചിലും വലതു കൈക്കും ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഒളിവില്‍ താമസിച്ച് വരികയായിരുന്ന പ്രതിയെ ചെറുകോട് വെച്ചാണ് പോലീസ് പിടികുടിയത്.
Also Read: ട്രേഡിങ് തട്ടിപ്പ്; കേസിൽ പ്രതികൾ പിടിയിൽ
അതേസമയം മുന്‍പ് പാലായില്‍ ഹോട്ടല്‍ തൊഴിലാളിയായി ജോലി ചെയ്ത് വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് സഹപ്രവര്‍ത്തകനെ കുത്തി കൊന്ന കേസ്സില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച ഉമ്മര്‍ 2008 ലാണ് ജയില്‍ മോചിതനായത്. തുടർന്ന് ചന്തക്കുന്ന് സ്വദേശിനിയെ വിവാഹം കഴിച്ച് മമ്പാട് താമസിച്ച് വരികയായിരുന്നു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി.