പലസ്തീന്, ലെബനന്‍, സുഡാന്‍ തുടങ്ങിയ സംഘര്‍ഷ മേഖലകളിലെ പ്രാദേശിക പ്രതിസന്ധികളില്‍ ട്രംപ് ഭരണകൂടത്തിന്റെ ഇടപെടല്‍ ഉയര്‍ത്തുന്നത് നിരവധി ചോദ്യങ്ങളാണ്. ജോ ബൈഡന്‍ പ്രസിഡന്റായിരിക്കെ രാജ്യം സുഡാനില്‍ കാര്യമായ താല്‍പര്യം കാണിച്ചിരുന്നിട്ട് കൂടിയും സുഡാനിലെ അമേരിക്കയുടെ പ്രത്യേക ദൂതന്‍ ടോം പെരിയേല്ലോ, തന്റെ എട്ട് മാസത്തെ ഭരണകാലത്തിനിടയില്‍ ഒരിക്കല്‍ പോലും അവിടേക്ക് സന്ദര്‍ശനം നടത്തിയിരുന്നില്ല. ബൈഡന്‍ ഭരണകൂടം സുഡാന് കാര്യമായൊന്നും നല്‍കിയിട്ടുമില്ല. പകരം സുഡാനീസ് ആര്‍മി ഫോഴ്സും, റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഏകപക്ഷീയ നിലപാട് കൈകൊണ്ട് സുഡാനെ വിഭജിക്കാനുള്ള നീക്കമാണ് അമേരിക്ക നടത്തിയിരുന്നത്.
ട്രംപില്‍ നിന്ന് ഇനി എന്താണ് ആ രാജ്യം പ്രതീക്ഷിക്കേണ്ടത് എന്നാണ് ലോകം ഉറ്റുനോക്കുന്നത്. സുഡാനിലെ സംഘര്‍ഷത്തെ അഭിസംബോധന ചെയ്യുന്നതില്‍ ഫലപ്രദമല്ലെന്ന് അദ്ദേഹം വീക്ഷിച്ച ആഫ്രിക്കന്‍ യൂണിയന്‍ പോലുള്ള ബഹുമുഖ സ്ഥാപനങ്ങളെ വശത്താക്കുന്നതിന് ഊന്നല്‍ നല്‍കുന്നതാണ് ട്രംപിന്റെ നയം. സുഡാനിലെ കലാപത്തെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രത്യക്ഷത്തില്‍ പിന്തുണയ്ക്കുകയും എന്നാല്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയും ചെയ്തു എന്നാണ് ഐക്യരാഷ്ട്രസഭയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിന് മറുപടിയായി, സുഡാന്‍ സംഘര്‍ഷം നിയന്ത്രിക്കുന്നതിന് സൗദി അറേബ്യ, ഈജിപ്ത്, ഖത്തര്‍ എന്നിവയുള്‍പ്പെടെയുള്ള പ്രത്യേക രാജ്യങ്ങളുമായി സഖ്യം രൂപീകരിക്കാനുള്ള പ്രാദേശിക തന്ത്രം ട്രംപ് ഭരണകൂടം മാറ്റി പരീക്ഷിക്കുന്നുമുണ്ട്.

ആഫ്രിക്കയിലേക്കും മിഡില്‍ ഈസ്റ്റിലേക്കുമുള്ള ട്രംപ് ഭരണകൂടത്തിന്റെ സമീപനം മൂന്ന് പ്രധാന ബിന്ദുക്കളില്‍ കേന്ദ്രീകൃതമാണ്. മേഖലയിലെ ചൈനയുടെയും റഷ്യയുടെയും ഇടപെടലില്‍ ആശങ്കയുള്ള അമേരിക്ക ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലാണ് പ്രഥമ പരിഗണന നല്‍കുന്നത്. ഇതിനായി ആഫ്രിക്കന്‍ രാജ്യങ്ങളുമായി സാമ്പത്തിക, സുരക്ഷാ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതും നയത്തില്‍ ഉള്‍പ്പെടുന്നു. ഇസ്രയേല്‍- അറബ് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം സുഗമമാക്കുന്ന അബ്രഹാം ഉടമ്പടിയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നു കൊണ്ട് ട്രംപ് ഭരണകൂടം സുഡാന്റെ പ്രതിസന്ധിയില്‍ തന്ത്രപരമായ ഇടപെടലുകള്‍ക്ക് തീര്‍ച്ചയായും ശ്രമിക്കും. ഇത് അന്താരാഷ്ട്ര സമ്മര്‍ദത്തിന് ആക്കം കൂട്ടുമെന്ന് പ്രതീക്ഷിക്കാം. യുദ്ധങ്ങള്‍ അവസാനിപ്പിക്കുക എന്നതാണല്ലോ ട്രംപ് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേള മുതലേ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ അന്താരാഷ്ട്ര ഇടപെടലിന്റെ ഏതെങ്കിലും പ്രവണതയെ ട്രംപ് പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല.
Also Read: അമേരിക്ക മറന്ന അമേരിക്കൻ പ്രസിഡൻ്റിനെ അനുസ്മരിച്ച് ട്രംപ്, കാരണമുണ്ട്…
മറുവശത്ത്, ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളായ അമേരിക്കയിലെ ഡെമോക്രാറ്റുകള്‍ക്കും റിപ്പബ്ലിക്കന്‍മാര്‍ക്കും മാര്‍ഗം പലതാണെങ്കിലും ലക്ഷ്യം ഒന്ന് തന്നേയൊള്ളൂ, സുഡാന്റെ വിഭജനം. സുഡാനിലെ രാഷ്ട്രീയ ഭൂപ്രകൃതിയില്‍ പ്രത്യേകിച്ച് ദക്ഷിണ സുഡാനിലെ വിഭവങ്ങളുടെ മേല്‍ കണ്ണുള്ള അമേരിക്കയ്ക്ക് അവയുടെ നിയന്ത്രണം ഏറ്റെടുക്കണമെങ്കില്‍ ഈ വിഭജനം അനിവാര്യമാണ്. ഇതിന്റെ ഭാഗമായി 2005-ലെ സമഗ്ര സമാധാന ഉടമ്പടി (സിപിഎ)യില്‍ അമേരിക്ക പ്രധാന പങ്കുവഹിച്ചിരുന്നതായി കാണാം. ഈ കരാര്‍ മൂലമാണ് 2011 ജൂലൈ 9 ന് ദക്ഷിണ സുഡാന്‍ ഒരു പരമാധികാര രാഷ്ട്രമായി മാറുന്നതിന് കാരണമായത്. ചുരുക്കത്തില്‍, ദക്ഷിണ സുഡാന്റെ സ്വാതന്ത്ര്യം സുഗമമാക്കുന്നതില്‍ തുടങ്ങി ഇപ്പോള്‍ സുഡാനെ തന്നെ കീറിമുറിക്കുന്നതില്‍ എത്തി നില്‍ക്കുന്നു അമേരിക്കയുടെ വിദേശനയ ലക്ഷ്യങ്ങള്‍.

കഴിഞ്ഞ നവംബറില്‍ റഷ്യ വീറ്റോ ചെയ്തതിനെത്തുടര്‍ന്ന് യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സുഡാനെതിരെ ഒരു പ്രമേയം അംഗീകരിക്കുന്നതില്‍ പരാജയപ്പെടുകയുണ്ടായി. റഷ്യ വീറ്റോ ചെയ്ത ബ്രിട്ടീഷ് കരട് പ്രമേയം സുഡാനീസ് അധികാരികളുടെ സമ്മതമില്ലാതെ സുഡാനിലേക്ക് അന്താരാഷ്ട്ര സേനയെ അവതരിപ്പിക്കാനും ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിന്റെ കീഴില്‍ ഒരു ‘കംപ്ലയന്‍സ് മെക്കാനിസം’ രൂപീകരിക്കാനും ശ്രമിക്കുന്നതായിരുന്നു. ‘സിവിലിയന്മാരെ സംരക്ഷിക്കുക’ എന്ന അന്താരാഷ്ട്ര മറവില്‍ സുഡാനിന്റെ കാര്യങ്ങളില്‍ പാശ്ചാത്യ ഇടപെടല്‍ ശക്തിപ്പെടുത്തുന്നതിന് ഈ കരട് പ്രമേയത്തില്‍ ബ്രിട്ടന്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. 2003-ലാണ് സെക്യൂരിറ്റി കൗണ്‍സിലില്‍ ‘പെന്‍-ഹോള്‍ഡര്‍’ സമീപനം അവതരിപ്പിക്കുന്നത്. യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ ഒരു നിര്‍ദ്ദിഷ്ട രാജ്യത്തിന്റെയോ സ്ഥാപനത്തിന്റെയോ പങ്കിനെ സൂചിപ്പിക്കുന്നതാണ് ഇത്. രാജ്യവുമായി ബന്ധപ്പെട്ട പ്രമേയങ്ങളുടെ കരട് തയ്യാറാക്കുന്നതിനും ചര്‍ച്ചകള്‍ നയിക്കുന്നതിനും ഈ ‘പെന്‍-ഹോള്‍ഡര്‍ രാജ്യങ്ങളായിരിക്കും ഉത്തരവാദികള്‍.
Also Read: ചൈനയുടെ വളർച്ചയിൽ ട്രംപിന് ആശങ്ക, ഇനി വരുന്നത് വ്യാപാര യുദ്ധം
പെന്‍-ഹോള്‍ഡര്‍ സൈദ്ധാന്തികമായി അംഗരാജ്യങ്ങളുടെ കൈവശമാണ്. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി ഈ അവകാശം ബ്രിട്ടന്‍, അമേരിക്ക, എന്നിവയ്ക്ക് മാത്രമാണ് നല്‍കിയിട്ടുള്ളത്. സുഡാന്റെ നിലവിലെ പെന്‍ ഹോള്‍ഡര്‍ ആയ ബ്രിട്ടന്‍ സമര്‍പ്പിച്ച കരട് പ്രമേയത്തിന്റെ അപകടങ്ങള്‍ റഷ്യ തിരിച്ചറിഞ്ഞിരുന്നു. അതിന്റെ ഉള്ളടക്കം, ലക്ഷ്യങ്ങള്‍, സ്വഭാവം എന്നിവ സെക്യൂരിറ്റി കൗണ്‍സില്‍ സെഷനില്‍ ഡിമിത്രി പോളിയാന്‍സ്‌കി തുറന്നുകാട്ടുകയും ചെയ്തു. കൂടാതെ, സുഡാനുമായി ബന്ധപ്പെട്ട ബ്രിട്ടന്റെ കരട് പ്രമേയം, അന്താരാഷ്ട്ര ആശങ്കയുടെ മറവില്‍ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള പാശ്ചാത്യരുടെ ചരടുവലികളാണെന്ന് റഷ്യ വിമര്‍ശിച്ചു. തന്ത്രപരമായ നേട്ടങ്ങള്‍ക്കായി പരമാധികാര രാഷ്ട്രങ്ങളിലെ അരാജകത്വം മുതലെടുക്കാന്‍ ശ്രമിക്കുന്ന നിലനില്‍ക്കുന്ന നവ കൊളോണിയല്‍ ചിന്താഗതിയെന്നാണ് റഷ്യ ഈ നീക്കങ്ങളെ വിമര്‍ശിച്ചത്. കൗണ്‍സിലിന്റെ സമീപനത്തിലെ വൈരുദ്ധ്യം പോളിയാന്‍സ്‌കി ചൂണ്ടിക്കാണിച്ചു.

ചില രാജ്യങ്ങള്‍ വെടിനിര്‍ത്തലും സുഡാനിലെ സാധാരണക്കാരുടെ സംരക്ഷണവും ആവശ്യപ്പെടുമ്പോള്‍, അവര്‍ ഒരേസമയം ഗാസ പോലുള്ള ഇടങ്ങളിലെ വംശഹത്യയെയും ആക്രമണങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ്. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനങ്ങള്‍ക്ക് നേരെ അവര്‍ കണ്ണടച്ചു. ഈ ഇരട്ടത്താപ്പ്, കൗണ്‍സിലിന്റെ വിശ്വാസ്യതയെ ദുര്‍ബലപ്പെടുത്തുകയും പാശ്ചാത്യ പക്ഷപാതങ്ങളെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നുവെന്നും അദ്ദേഹം വാദിച്ചു. സുഡാനിലെ മാനുഷിക പ്രതിസന്ധിയെ ചുറ്റിപ്പറ്റിയുള്ള തിരഞ്ഞെടുത്ത വിവരണങ്ങളെയും അദ്ദേഹം ചോദ്യം ചെയ്തു. നിഷ്പക്ഷതയുടെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. സുഡാന്റെ പരമാധികാരത്തെ മാനിക്കണമെന്നും ഏകപക്ഷീയമായ ആവശ്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനുപകരം സഹായ വിതരണത്തിനായി ലഭ്യമായ ചാനലുകള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം യുഎന്‍ ഏജന്‍സികളെ ഓര്‍മ്മിപ്പിക്കുകയുണ്ടായി.
Also Read: വാക്ക് കൊടുത്തത് യുക്രെയ്ന്, പക്ഷെ അമേരിക്ക സഹായിക്കുന്നത് ഇസ്രയേലിനെ
കരട് പ്രമേയത്തിലെ ”സിവിലിയന്‍മാരുടെ സംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വിശാലമായ പാശ്ചാത്യ അജണ്ടയെയാണ് മറയ്ക്കുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 2019-ലെ സുഡാന്റെ രാഷ്ട്രീയ പരിവര്‍ത്തനം മുതല്‍ അന്താരാഷ്ട്ര ശക്തികള്‍ തങ്ങളുടെ താല്‍പ്പര്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് സുഡാനെ പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിച്ചു. ഇതിനായി യുഎന്‍ ദൗത്യങ്ങളെ അവര്‍ ഉപകരണങ്ങളാക്കി. സുഡാന്റെ വിശാലമായ വിഭവങ്ങള്‍, തന്ത്രപ്രധാനമായ സ്ഥാനം, ആഫ്രിക്കയുടെ ഭാവിയെ സ്വാധീനിക്കാനുള്ള സാധ്യത എന്നിവയാണ് പാശ്ചത്യരുടെ അടിസ്ഥാന പ്രചോദനങ്ങള്‍. നിലവിലെ യുദ്ധവും മുമ്പത്തെ സംഘര്‍ഷങ്ങളും സുഡാനിലെ താല്‍പ്പര്യമുള്ള മൂന്നാം കക്ഷികളാണ് സുഡാനില്‍ അടിച്ചേല്‍പ്പിച്ചത്. ഒരു വശത്ത് യൂറോ-റഷ്യന്‍ വ്യതിചലനം പ്രതിനിധീകരിക്കുന്ന നിലവിലെ അന്താരാഷ്ട്ര കാലാവസ്ഥയില്‍ നിന്നും റഷ്യയും അമേരിക്കയും തമ്മിലുള്ള ഭിന്നതയില്‍ നിന്നും സുഡാന്‍ നേട്ടമുണ്ടാക്കുമ്പോള്‍ മറുവശത്ത്, സുഡാനിലുള്ള അന്താരാഷ്ട്ര താല്‍പ്പര്യങ്ങളുടെ പാത ആശങ്കയുളവാകുന്നതാണ്.
വീഡിയോ കാണാം…