ഫൈറ്റര്‍ ജെറ്റുകളും ബോംബുകളും ഉള്‍പ്പെടുന്ന ആയുധശേഖരം ഇസ്രയേലിനു കൈമാറി അമേരിക്ക

ഫൈറ്റര്‍ ജെറ്റുകളും ബോംബുകളും ഉള്‍പ്പെടുന്ന ആയുധശേഖരം ഇസ്രയേലിനു കൈമാറി അമേരിക്ക

ബില്യണ്‍ ഡോളറുകള്‍ വിലയുള്ള ഫൈറ്റര്‍ ജെറ്റുകളും ബോംബുകളും ഉള്‍പ്പെടുന്ന ആയുധശേഖരം ഇസ്രയേലിനു കൈമാറി അമേരിക്ക. റഫയില്‍ ഇസ്രയേല്‍ നടത്താന്‍ സാധ്യതയുള്ള സൈനിക നീക്കത്തില്‍ പ്രത്യക്ഷമായി തന്നെ ആശങ്ക പ്രകടിപ്പിക്കുന്ന അമേരിക്കയാണ് ആയുധങ്ങളും ജെറ്റുകളുമുള്‍പ്പെടെ ഇസ്രയേലിനു എത്തിച്ചു നല്‍കുന്നതും.ഇപ്പോള്‍ ഇസ്രയേലിലേക്കെത്തിയ ആയുധ ശേഖരത്തില്‍ 1800 എംകെ 84 ബോംബുകളും, 2000 എല്‍ബി ബോംബുകളുമുള്‍പ്പെടുന്ന ഒരു പാക്കേജും, 500 എംകെ82 ബോംബുകളും 500എല്‍ബി ബോംബുകളുമുള്‍പ്പെടുന്ന മറ്റൊരു പാക്കേജുമുണ്ടെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

2023 ഒക്ടോബര്‍ 7നു നടന്ന ആക്രമണത്തില്‍ നിന്നാണ് ഗാസയിലെ പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഹമാസ് ആണ് ആദ്യം ആക്രമിക്കുന്നത്. തുടര്‍ ആക്രമണങ്ങളില്‍ 1200 പേര്‍ കൊല്ലപ്പെടുകയും 253 പേരെ തട്ടിക്കൊണ്ടുപോയി തടവിലാക്കുകയും ചെയ്തു. ഇസ്രായേല്‍ നടത്തിയ തിരിച്ചടിയില്‍ ഗാസയിലെ 32000 ജനങ്ങള്‍ കൊല്ലപ്പെട്ടു.ഇത്രയും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും ഇസ്രയേലിനുള്ള പിന്തുണ അമേരിക്ക തുടരുക തന്നെയാണ്. ആയുധ ശേഖരം കൈമാറിയതിനെ കുറിച്ച് വൈറ്റ് ഹൗസോ അമേരിക്കയിലെ ഇസ്രയേലി എംബസിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇസ്രയേലി പ്രതിരോധ വകുപ്പ് മന്ത്രി യോആവ് ഗാലന്റ് വാഷിങ്ടണില്‍ വന്ന് ഇസ്രയേലിന്റെ സൈനിക ആവശ്യങ്ങള്‍ അറിയിച്ചതിനു പിന്നാലെയാണ് ആയുധശേഖരം ഇസ്രയേലിലെത്തുന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്ക ഇസ്രായേലിനു നല്‍കുന്ന പിന്തുണ അവര്‍ ചെയ്യുന്ന ക്രൂരതകളെ മറച്ചു പിടിക്കുന്ന തരത്തിലുള്ളതാണെന്ന വിമര്‍ശനങ്ങള്‍ അമേരിക്കയിലെ ഡെമോക്രറ്റുകള്‍ക്കിടയില്‍ നിന്നും അറബ് അമേരിക്കന്‍ വിഭാഗങ്ങള്‍ക്കിടയില്‍ നിന്നും ഉണ്ടായിരുന്നു. അമേരിക്ക ഇസ്രയേലിനു നല്‍കുന്ന പിന്തുണ അറബ് അമേരിക്കന്‍ സമൂഹത്തെ ബാധിക്കുന്ന കാര്യം കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ തന്നെ അംഗീകരിക്കുകയും ചെയ്തിരുന്നു.

Top