വഡോദര: വനിതാ പ്രീമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ മൂന്നാം സീസണിന് ഇന്ന് ഗുജറാത്തിലെ വഡോദരയിൽ തുടക്കമാകും. അഞ്ച് ടീമുകൾ പങ്കെടുക്കുന്ന ലീഗ് രാജ്യത്തെ 4 വേദികളിൽ നടക്കുന്നുവെന്നതാണ് ഇത്തവണത്തെ പ്രധാന സവിശേഷത. വഡോദരയ്ക്കു പുറമേ ലക്നൗ, ബെംഗളൂരു, മുംബൈ എന്നിവയാണ് മറ്റ് മത്സര വേദികൾ. ഇന്നു രാത്രി 7.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ ബെംഗളൂരു റോയൽ ചലഞ്ചേഴ്സ്, ഗുജറാത്ത് ജയന്റ്സിനെ നേരിടും. ഒരുമാസം നീളുന്ന ലീഗിന്റെ ഫൈനൽ മാർച്ച് 15ന് മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
പുതിയ ക്യാപ്റ്റൻമാർക്കു കീഴിലാണ് യുപി വാരിയേഴ്സും ഗുജറാത്ത് ജയന്റ്സും ഇത്തവണയെത്തുന്നത്. ഇന്ത്യൻ ഓൾറൗണ്ടർ ദീപ്തി ശർമയാണ് യുപി വാരിയേഴ്സിന്റെ പുതിയ ക്യാപ്റ്റൻ. അതേസമയം ഗുജറാത്ത് ജയന്റ്സിനെ ഓസ്ട്രേലിയൻ താരം ആഷ്‍ലി ഗാർഡ്നർ നയിക്കും. സ്മൃതി മന്ഥനയുടെ ക്യാപ്റ്റൻസിയിൽ നിലവിലെ ചാംപ്യൻമാരായ ബെംഗളൂരു റോയൽ ചലഞ്ചേഴ്സ് വീണ്ടുമിറങ്ങുമ്പോൾ ഹർമൻപ്രീത് കൗറിന്റെയും മെഗ് ലാന്നിങ്ങിന്റെയും ക്യാപ്റ്റൻസിക്കും മാറ്റമില്ല.
Also Read:ചാമ്പ്യൻസ് ലീഗ് പ്ലേഓഫ്: വിജയിച്ചു കയറി ബയേൺ മ്യൂണിക്കും ബെൻഫിക്കയും
ലീഗിന്റെ പ്രാഥമിക റൗണ്ടിൽ അഞ്ച് ടീമുകൾ രണ്ടു തവണ വീതം ഏറ്റുമുട്ടും. കൂടുതൽ പോയിന്റ് നേടുന്ന ടീം നേരിട്ടു ഫൈനലിലെത്തും. രണ്ടും മൂന്നും സ്ഥാനക്കാർ തമ്മിലുള്ള എലിമിനേറ്റർ മത്സരവിജയികളും ഫൈനലിലെത്തും. ടൂർണമെന്റിലെ ആദ്യ 6 മത്സരങ്ങളാണ് വഡോദരയിൽ നടക്കുക. തുടർന്നു ബെംഗളൂരുവിലേക്കും അതിനുശേഷം ലക്നൗവിലേക്കും വേദി മാറും. അവസാന 4 മത്സരങ്ങൾ മുംബൈയിലാണ് നടക്കുക.