മെരിലിബോൺ ക്രിക്കറ്റ് ക്ലബ് ക്രിക്കറ്റ് നിയമങ്ങളിൽ വരുത്തിയ സുപ്രധാന പരിഷ്കാരങ്ങൾ 2026 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഒറ്റത്തടിയിൽ നിർമ്മിക്കുന്ന ബാറ്റുകൾക്ക് പകരം ഒന്നിലധികം മരക്കഷ്ണങ്ങൾ ചേർത്തുവെച്ചുള്ള ‘ലാമിനേറ്റഡ്’ ബാറ്റുകൾക്ക് ക്ലബ് ക്രിക്കറ്റിൽ അനുമതി നൽകിയതാണ് പ്രധാന മാറ്റങ്ങളിലൊന്ന്. ഇത് ബാറ്റിന്റെ നിർമ്മാണച്ചെലവ് കുറയ്ക്കാൻ സഹായിക്കും. കൂടാതെ, ടെസ്റ്റ് മത്സരങ്ങളിൽ ദിവസത്തെ അവസാന ഓവറുകളിൽ വിക്കറ്റ് വീണാൽ ഉടൻ കളി നിർത്തുന്ന രീതി മാറ്റി, പുതിയ ബാറ്റർ ക്രീസിലെത്തി ആ ഓവർ പൂർത്തിയാക്കണമെന്ന നിബന്ധനയും കൊണ്ടുവന്നു.
ഫീൽഡിംഗിലും വിക്കറ്റ് കീപ്പിംഗിലും വരുത്തിയ മാറ്റങ്ങൾ കളിയിൽ കൂടുതൽ വ്യക്തത ഉറപ്പാക്കുന്നു. ഫീൽഡർ വിക്കറ്റിലേക്ക് എറിയുന്ന പന്ത് ബൗണ്ടറി കടന്നാൽ മാത്രമേ ഇനി ‘ഓവർത്രോ’ ആയി കണക്കാക്കൂ. കൈയിൽ നിന്ന് വഴുതിപ്പോകുന്ന പന്തുകൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ഹിറ്റ് വിക്കറ്റിന്റെ കാര്യത്തിൽ, ഫീൽഡറുമായി കൂട്ടിയിടിച്ച് ബെയിൽസ് വീണാൽ ഔട്ട് നൽകില്ലെങ്കിലും ഷോട്ട് കളിക്കുന്നതിനിടെ ബാറ്റ് സ്റ്റംപിൽ തട്ടിയാൽ അത് ഔട്ടായി തന്നെ തുടരും. പന്ത് നിശ്ചലമാവുകയും റൺസ് എടുക്കാൻ സാധ്യതയില്ലെന്ന് അമ്പയർക്ക് ബോധ്യപ്പെടുകയും ചെയ്താൽ ബൗളറുടെ കൈയിൽ എത്തുന്നതിന് മുൻപ് തന്നെ ‘ഡെഡ് ബോൾ’ വിളിക്കാനും പുതിയ നിയമം അനുവാദം നൽകുന്നു.
Also Read: നോബോളില്ല, സിക്സറില്ല; എങ്കിലും ഒറ്റപ്പന്തിൽ 9 റൺസ്! അണ്ടർ 19 ലോകകപ്പിൽ അപൂർവ്വ സംഭവം
ക്രിക്കറ്റ് നിയമങ്ങളുടെ ഔദ്യോഗിക സംരക്ഷകരായ ലണ്ടനിലെ മെരിലിബോൺ ക്രിക്കറ്റ് ക്ലബ്ബാണ് (MCC) ഈ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. 1787-ൽ സ്ഥാപിതമായ എംസിസി, ലോർഡ്‌സ് ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ഐസിസി മത്സരങ്ങൾ നിയന്ത്രിക്കുമ്പോഴും ക്രിക്കറ്റിലെ അടിസ്ഥാന നിയമങ്ങൾ രൂപീകരിക്കുന്നതും പരിഷ്കരിക്കുന്നതും എംസിസിയാണ്. വിക്കറ്റ് കീപ്പർമാരുടെ അനാവശ്യ ചലനങ്ങൾ നിയന്ത്രിക്കുന്നത് ഉൾപ്പെടെയുള്ള നിയമങ്ങൾ കൂടുതൽ വ്യക്തതയോടെ പുതിയ പരിഷ്കാരങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.






