ന്യൂഡൽഹി: കഴിഞ്ഞ ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിനെ കുറിച്ച് മാർക്ക് സക്കർബർഗ് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് മെറ്റയ്ക്ക് സമൻസ് അയയ്ക്കാനൊരുങ്ങി പാർലമെന്ററി സമിതി. കോവിഡ് മഹാമാരി, ലോകരാജ്യങ്ങളിൽ നിലവിൽ ഭരണത്തിലിരിക്കുന്ന സർക്കാരുകളുടെ വിശ്വാസ്യത ഇല്ലാതാക്കിയെന്നും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഭരണകക്ഷി കനത്ത പരാജയം ഏറ്റുവാങ്ങിയെന്നുമുള്ള സക്കർബർഗിന്റെ പരാമർശം വിവാദമായിരുന്നു. ജനുവരി 10ന് പ്രക്ഷേപണം ചെയ്ത പോഡ്കാസ്റ്റിലായിരുന്നു സക്കർബർഗിന്റെ പരാമർശം.
‘‘2024 ലോകത്താകമാനം വമ്പൻ തിരഞ്ഞെടുപ്പുകളുടെ വർഷമായിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നു. എല്ലായിടത്തും ഭരണകക്ഷികൾ പരാജയപ്പെട്ടു. അതൊരു ആഗോള പ്രതിഭാസമാണ്. വിലക്കയറ്റം കാരണമായാലും സർക്കാരുകൾ കോവിഡിനെ നേരിടാൻ ഉപയോഗിച്ച സാമ്പത്തിക നയങ്ങൾ കാരണമായാലും. അത് ആഗോളതലത്തിൽ ഇങ്ങനെയൊരു പ്രതിഫലനമാണുണ്ടാക്കിയത്’’ – സക്കർബർഗ് പറഞ്ഞു.
Also Read: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു; ഡൽഹി മുഖ്യമന്ത്രിക്കെതിരെ പരാതി
അതേ സമയം വ്യാജ വിവരം പ്രചരിപ്പിച്ചതിനാണ് സമൻസ് അയയ്ക്കുന്നതെന്ന് കമ്മ്യൂണിക്കേഷൻ ആൻഡ് ഐടി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിഷികാന്ത് ദുബെ എംപി പറഞ്ഞു. കൂടാതെ സക്കർബർഗിന്റെ പരാമർശത്തിനെതിരെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസം 2024ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.