ബംഗ്ലാദേശ് രാഷ്ട്രപിതാവ് മുജീബുർ റഹ്മാന്റെ വീടിന് തീയിട്ട് ജനക്കൂട്ടം

മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള താൽക്കാലിക സർക്കാർ നേരത്തെ മുജീബുർറഹ്മാന്റെ വസതി മ്യൂസിയമാക്കി മാറ്റിയിരുന്നു

ബംഗ്ലാദേശ് രാഷ്ട്രപിതാവ് മുജീബുർ റഹ്മാന്റെ വീടിന് തീയിട്ട് ജനക്കൂട്ടം
ബംഗ്ലാദേശ് രാഷ്ട്രപിതാവ് മുജീബുർ റഹ്മാന്റെ വീടിന് തീയിട്ട് ജനക്കൂട്ടം

ധാക്ക: ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്മാന്റെ വസതിക്ക് തീയിട്ട് ജനക്കൂട്ടം. മകളും സ്ഥാനഭ്രഷ്ടയാക്കപ്പെട്ട മുൻ പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീനയുടെ തത്സമയ ഓൺലൈൻ പ്രസംഗത്തിനിടെയാണ് അക്രമികൾ വസതിക്ക് തീയിട്ടത്. ബുധനാഴ്ച രാത്രി ഒമ്പതു മണിക്ക് ഷെയ്ഖ് ഹസീന പ്രസംഗിക്കുന്നതിനിടെ ധൻമോണ്ടി പ്രദേശത്തെ വീടിന് മുന്നിൽ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടുകയും പിന്നീട് തീയിടുകയുമായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള താൽക്കാലിക സർക്കാർ നേരത്തെ മുജീബുർറഹ്മാന്റെ വസതി മ്യൂസിയമാക്കി മാറ്റിയിരുന്നു. അവാമി ലീഗിന്റെ പിരിച്ചുവിട്ട വിദ്യാർഥി വിഭാഗമായ ഛത്ര ലീഗ് സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗത്തിലാണ് നിലവിലെ ഭരണകൂടത്തിനെതിരെ ചെറുത്തുനിൽപ്പ് നടത്താൻ ഹസീന ജനങ്ങളോട് ആഹ്വാനം ചെയ്തത്. ‘ലക്ഷക്കണക്കിന് രക്തസാക്ഷികളുടെ ജീവൻ പണയപ്പെടുത്തി നമ്മൾ നേടിയെടുത്ത ദേശീയ പതാക, ഭരണഘടന, സ്വാതന്ത്ര്യം എന്നിവ ബുൾഡോസർ ഉപയോഗിച്ച് നശിപ്പിക്കാൻ അവർക്ക് ഇതുവരെ ശക്തിയില്ല,’ മുഹമ്മദ് യൂനുസിന്റെ നിലവിലുള്ള ഭരണകൂടത്തെ പരാമർശിച്ചുകൊണ്ട് ഹസീന പറഞ്ഞു.

Also Read: അർജന്റീനയിൽ പ്രായപൂർത്തിയാകാത്തവർക്ക് ലിംഗ ശസ്ത്രക്രിയ നിരോധിച്ചു

‘ഇന്ന് ഈ വീട് പൊളിച്ചുമാറ്റുകയാണ്. എന്ത് കുറ്റമാണ് അവർ ചെയ്തത്? എന്തിനാണ് അവർ ആ വീടിനെ ഇത്രയധികം ഭയപ്പെട്ടത്.’ അതേസമയം, ഹസീനയെയും മറ്റുള്ളവരെയും ഇന്ത്യയിൽ നിന്ന് തിരികെ കൊണ്ടുവരാൻ ഇടക്കാല സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ആഭ്യന്തര ഉപദേഷ്ടാവ് ലെഫ്റ്റനന്റ് ജനറൽ എം.ഡി. ജഹാംഗീർ ആലം ചൗധരി അറിയിച്ചു. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും വംശഹത്യയും ആരോപിച്ച് ഷെയ്ഖ് ഹസീനക്കും നിരവധി മുൻ കാബിനറ്റ് മന്ത്രിമാർക്കും, ഉപദേഷ്ടാക്കൾക്കും, സൈനിക, സിവിൽ ഉദ്യോഗസ്ഥർക്കും എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

Share Email
Top