തിരുവനന്തപുരം: ഹോട്ടല്‍ മുറിയില്‍ മൂന്ന് മലയാളികള്‍ ജീവനൊടുക്കിയ സംഭവത്തില്‍
നവീനും – ദേവിയും ഒന്നര വര്‍ഷം മുന്‍പും അരുണാചല്‍ പ്രദേശിലെ സിറോയിലേക്ക് യാത്ര ചെയ്തിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കുടുംബാംഗങ്ങളോട് പറയാതെയായിരുന്നു ദമ്പതികളുടെ യാത്ര. ഒരു വര്‍ഷമായി കോട്ടയത്തെ നവീന്റെ വീട്ടില്‍ താമസിക്കുന്ന ദേവി, സ്വന്തം മാതാപിതാക്കളോട് സംസാരിക്കാറില്ലായിരുന്നു. ഒരു ഫാം ഹൗസ് തുടങ്ങാനെന്ന് പറഞ്ഞാണ് നവീനും ദേവിയും ആയുര്‍വേദ ഡോക്ടര്‍ ജോലി ഉപേക്ഷിച്ചത്.
ആര്യ തങ്ങളുടെ മകളാണെന്നു പറഞ്ഞാണ് ദേവിയും നവീനും ഹോട്ടലില്‍ മുറിയെടുത്തത്. അഞ്ച് ദിവസവും ദേവിക്കും നവീനും ഒപ്പം ഒരു മുറിയില്‍ തന്നെയായിരുന്നു ആര്യയും താമസിച്ചിരുന്നത്. മാര്‍ച്ച് 17ന് കോട്ടയത്തെ വീട്ടില്‍ നിന്നിറങ്ങിയ ദേവിയും നവീനും പത്തു ദിവസം എവിടെയായിരുന്നുവെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മാര്‍ച്ച് 27നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്നും കാണാതായത്. എന്തുകൊണ്ടാണ് തിരുവനന്തപുരത്ത് നിന്നും 3748 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സിറോ എന്ന സ്ഥലം മൂവര്‍ സംഘം തിരഞ്ഞെടുത്തു എന്ന കാര്യത്തില്‍ വ്യക്തതയില്ല. മരിച്ച നവീനും ഭാര്യ ദേവിയും സുഹൃത്ത് ആര്യയും പൊതുവെ അന്തര്‍മുഖരായിരുന്നു. അധികമാരോടും അടുപ്പം കാണിച്ചിരുന്നില്ല.
ആര്യയ്ക്ക് വീട്ടില്‍ നിന്നും നിരന്തരം വിവാഹ ആലോചനകള്‍ വന്നിരുന്നു. പക്ഷെ സുഹൃത്തായ ദേവിയുടെ അഭിപ്രായപ്രകാരമാണ് എല്ലാം നിരസിച്ചത്. ഒടുവില്‍ മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് വിവാഹത്തിനു സമ്മതിച്ചത്. ആര്യയെ ദേവിയും നവീനും തങ്ങളുടെ അടിമയെപ്പോലെയാണ് ഉപയോഗിച്ചതെന്നാണ് സംശയം. ഇവരുടെ സംഘത്തില്‍ മറ്റാരെങ്കിലും ഉണ്ടോയെന്നും പൊലീസ് പരിശോധിക്കും.
മൂവരുടെയും മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആര്യയുടെ മൃതദേഹത്തില്‍ കഴുത്തിലാണ് ബ്ലേഡ് കൊണ്ട് പരുക്കേറ്റത്. ദേവിയുടെ കൈകളിലാണ് മുറിവേറ്റിട്ടുള്ളത്. രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നും മുറിയില്‍ നിന്നും കണ്ടെത്തി. ഈ സാഹചര്യത്തില്‍ സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം നവീന്‍ ജീവനൊടുക്കിയതാകാമെന്നാണ് ഇറ്റാനഗര്‍ പൊലീസ് സംശയം ഉന്നയിച്ചിരിക്കുന്നത്. കേസിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കുന്നതിനായി കേരള പൊലീസ് ഇന്ന് ഇറ്റാനഗറിലെത്തും. നവീന്റെയും ദേവിയുടെയും ആര്യയുടെയും ബന്ധുക്കളും പൊലീസിനൊപ്പമുണ്ട്. ഇവരെത്തിയ ശേഷമാകും പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിക്കുക.