കഴിഞ്ഞ ചൊവ്വാഴ്ച ആമസോണിൽ ഏകദേശം ആയിരത്തോളം ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടുവെന്ന ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവന്നത്. ഓഫീസിലേക്ക് എത്തുന്നതിനു മുൻപ് തന്നെ, ഇമെയിൽ വഴി ഇവർക്ക് ജോലി നഷ്ടപ്പെട്ടതായി അറിയിപ്പ് ലഭിച്ചു. ആമസോൺ മൊത്തത്തിൽ 14,000 കോർപ്പറേറ്റ് തസ്തികകൾ വെട്ടിക്കുറയ്ക്കാൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്. പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് ആമസോൺ എച്ച്ആർ വിഭാഗം 90 ദിവസത്തേക്കുള്ള ശമ്പളവും ആനുകൂല്യങ്ങളും ഉൾപ്പെടുന്ന ഒരു പിരിച്ചുവിടൽ പാക്കേജ് നൽകുമെന്നും മെമ്മോയിൽ അറിയിച്ചിട്ടുണ്ട്.
ജോലി നഷ്ടപ്പെട്ടതിന്റെ പ്രധാന കാരണമായി റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അതിവേഗത്തിലുള്ള കടന്നുവരവാണ്. ആമസോൺ വൈസ് പ്രസിഡന്റ് ഗാലെറ്റി ഈ മാറ്റത്തെക്കുറിച്ച് സംസാരിക്കവേ, “ഇന്റർനെറ്റിന് ശേഷം നമ്മൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വേഗത്തിൽ വളർന്നു വരുന്ന സാങ്കേതികവിദ്യയാണ് ഈ തലമുറയിലെ എഐ. ഇത് കമ്പനികളെ മുമ്പത്തേക്കാൾ വളരെ വേഗത്തിൽ നവീകരിക്കാനും പ്രാപ്തമാക്കുന്നു” എന്ന് അഭിപ്രായപ്പെട്ടു. ഈ നവീകരണ തരംഗം പല തസ്തികകളെയും ഓട്ടോമേഷനിലേക്ക് വഴിമാറ്റുന്നതിന്റെ സൂചനയാണിത്.
Also Read: ഐക്യു 15 ഫ്ലാഗ്ഷിപ്പ് നവംബർ 26-ന് ഇന്ത്യയിൽ പുറത്തിറങ്ങും
നിലവിൽ ടെക് മേഖലയിലുടനീളം പ്രമുഖ കമ്പനികളെല്ലാം ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. മൈക്രോസോഫ്റ്റ് 2025-ൽ ഏകദേശം 15,000 തസ്തികകൾ വെട്ടിക്കുറയ്ക്കാൻ പദ്ധതിയിടുന്നതായി നേരത്തെ വെളിപ്പെടുത്തിയിരുന്നു. സമാനമായി, മെറ്റാ കമ്പനിയും എഐയുമായി ബന്ധപ്പെട്ട പിരിച്ചുവിടലുകൾ നടപ്പിലാക്കുകയും, അവരുടെ റിസ്‌ക് ഡിവിഷനിലെ ജീവനക്കാരുടെ സ്ഥാനങ്ങൾ ഓട്ടോമേഷൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയും ചെയ്യുന്നതായി അറിയിച്ചു. എഐയുടെ വളർച്ച ടെക് ലോകത്ത് തൊഴിൽ മേഖലയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു.






