യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിപ്പിക്കാന്‍ ഒരുങ്ങി ഐസിസി

യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിപ്പിക്കാന്‍ ഒരുങ്ങി ഐസിസി

യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും മറ്റ് സൈനിക ഉദ്യോഗസ്ഥര്‍ക്കും എതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിപ്പിക്കാന്‍ ഒരുങ്ങി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി). ഹേഗ് ആസ്ഥാനമായുള്ള കോടതി ഈ ആഴ്ച തന്നെ വാറന്റ് പുറപ്പെടുവിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വാറന്റ് തടയാന്‍ നയതന്ത്ര മാര്‍ഗങ്ങളിലൂടെ ഇസ്രയേല്‍ ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ട് ചെയ്യുന്നു.

2014ലെ ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തില്‍ യുദ്ധകുറ്റങ്ങളെ ക്കുറിച്ച് മൂന്ന് വര്‍ഷം മുന്‍പാണ് കോടതി അന്വേഷണം ആരംഭിച്ചത്. അമേരിക്കയും അറസ്റ്റ് വാറന്റുകളുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് ഐസിസിയെ തടയാനുള്ള അവസാന നയതന്ത്ര ശ്രമങ്ങള്‍ നടത്തുകയാണെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അതിനിടെ വെടി നിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട് യുഎസ് വിദേശ കാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഹമാസുമായി ചര്‍ച്ച നടത്തി. അസാധാരണമാം വിധം ഉദാരമായ ഇസ്രയേലിന്റെ ഏറ്റവും പുതിയ നിര്‍ദേശങ്ങള്‍ അംഗീകരിക്കാനും ബന്ദികളെ മോചിപ്പിക്കാനുമാണ് ഹമാസിനോട് അദ്ദേഹം ആവശ്യപ്പെട്ടത്.പലസ്തീനിലെ സ്ഥിതിഗതികളുമായി ബന്ധപ്പെട്ട് ഒരു സ്വതന്ത്ര അന്വേഷണം നടക്കുന്നുണ്ടെന്നും എന്നാല്‍ അറസ്റ്റ് വാറന്റുകളെ സംബന്ധിച്ച് ഈ ഘട്ടത്തില്‍ കൂടുതല്‍ അഭിപ്രായം പറയാനില്ലെന്നും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പറഞ്ഞു. ഹമാസ് നേതാക്കള്‍ക്കുള്ള അറസ്റ്റ് വാറന്റുകളും കോടതി പരിഗണിച്ചേക്കുമെന്ന് ഇസ്രായേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. ഗാസയില്‍ ഇസ്രായേല്‍ ബോധപൂര്‍വം പലസ്തീനികളെ പട്ടിണിയിലാക്കിയെന്ന ആരോപണത്തില്‍ കോടതി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കോടതി നടപടി എടുക്കുകയാണെങ്കില്‍ കടുത്ത തിരിച്ചടിക്ക് തയാറാകണമെന്ന് നിര്‍ദേശം നല്‍കികൊണ്ട് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് വിദേശത്തുള്ള രാജ്യത്തിന്റെ എംബസികള്‍ക്ക് ഞായറാഴ്ച രാത്രി സന്ദേശം അയച്ചിട്ടുണ്ട്.എന്നാല്‍ രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടൊപ്പം വാറണ്ടുകള്‍ പുറപ്പെടുവിക്കുന്നതില്‍ നിന്ന് ഐസിസിയെ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ നേതൃത്വം നല്‍കുന്നുണ്ടെന്നാണ് ഇസ്രായേല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഹേഗിലെ യുഎന്‍ ട്രൈബ്യൂണല്‍ തനിക്കും മറ്റ് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ക്കും എതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന ഭയത്തില്‍ പ്രധാനമന്ത്രി നെതന്യാഹു അസാധാരണമായ സമ്മര്‍ദ്ദത്തിലാണെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Top