മഴക്കാലം സമ്മാനിക്കുന്ന ഭീതിദമായൊരു ദുരന്തമുഖത്താണ് ഇപ്പോൾ ഗുജറാത്ത്. മനുഷ്യന്റെ ജീവനെടുക്കാൻ മണിക്കൂറുകൾ മാത്രം മതിയായ ചണ്ഡിപുര വൈറസ് ഗുജറാത്തിൽ വലിയ വിനാശമാണ് വിതച്ചിരിക്കുന്നത്. ഇതുവരെ 22 കുഞ്ഞുങ്ങളുടെ ജീവനാണ് ഈ മാരക വൈറസ് കവർന്നെടുത്തത്. രോഗബാധ ഗുരുതരമായതിനെ തുടർന്ന് നിരവധി കുട്ടികൾ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ കഴിയുകയാണ്. സ്ഥിതിഗതികൾ ഗുരുതരമായതോടെ കേന്ദ്ര സംഘത്തെയും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.
1965-ൽ മഹാരാഷ്ട്രയിലെ ചന്ദിപൂർ ഗ്രാമത്തിലാണ് ഈ രോഗാണുവിനെ ആദ്യമായി കണ്ടെത്തിയത്. മണൽച്ചാഴികളുടെയും (sandflies) മറ്റ് പ്രാണികളുടെയും കടിയിലൂടെയാണ് പ്രധാനമായും ഈ വൈറസ് പകരുന്നത്. എന്നാൽ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഇത് പകരില്ല എന്നതാണ് ആശ്വാസകരമായ കാര്യം. ശരീരത്തിലെത്തി മണിക്കൂറുകൾക്കകം കേന്ദ്ര നാഡീവ്യൂഹത്തെയും തലച്ചോറിനെയും ഗുരുതരമായി ബാധിച്ച് ‘അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രോം’ (AES) എന്ന അവസ്ഥയ്ക്ക് ഇത് കാരണമാകുന്നു. തലച്ചോറിലുണ്ടാകുന്ന നീർക്കെട്ട് കുട്ടികളിൽ അപസ്മാരം, അബോധാവസ്ഥ, പക്ഷാഘാതം എന്നിവ പെട്ടെന്ന് ഉണ്ടാകാൻ ഇടയാക്കും. 56 മുതൽ 75 ശതമാനം വരെ ഉയർന്ന മരണനിരക്കുള്ളതാണ് ഈ രോഗബാധ.
പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയാണ്, പ്രത്യേകിച്ച് അഞ്ച് വയസ്സിന് താഴെയുള്ളവരെയാണ് ഈ വൈറസ് പ്രധാനമായും ലക്ഷ്യമിടുന്നത്. ചെറിയ കുട്ടികളിൽ രോഗപ്രതിരോധ ശേഷിയും തലച്ചോറിനെ സംരക്ഷിക്കുന്ന ‘ബ്ലഡ്-ബ്രെയിൻ ബാരിയറും’ പൂർണ്ണമായി വികസിച്ചിട്ടില്ലാത്തതിനാൽ വൈറസിന് തലച്ചോറിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ സാധിക്കുന്നു. നിലവിൽ ഈ വൈറസിനെതിരെ പ്രത്യേക വാക്സിനോ ഫലപ്രദമായ ആന്റിവൈറൽ മരുന്നുകളോ ലഭ്യമല്ല. എങ്കിലും രോഗലക്ഷണങ്ങൾ കണ്ട ഉടൻ തന്നെ കൃത്യമായ തീവ്രചികിത്സ നൽകിയാൽ കുട്ടികളുടെ ജീവൻ രക്ഷിക്കാനാകുമെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.
പെട്ടെന്നുള്ള കടുത്ത പനി, കടുത്ത തലവേദന, ഛർദ്ദി, അപസ്മാരം, അബോധാവസ്ഥ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പ്രാണികളുടെ കടിയേൽക്കാതിരിക്കാൻ കുട്ടികൾക്ക് മുഴുവൻ കൈകാലുകളും മൂടുന്ന വസ്ത്രങ്ങൾ ധരിപ്പിക്കുക, കൊതുകുവലകളും ജാപ് റൊപ്പല്ലന്റുകളും ഉപയോഗിക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നിവയാണ് പ്രധാന പ്രതിരോധ മാർഗ്ഗങ്ങൾ. മഴക്കാലത്ത് അതിവേഗം പടരുന്ന ഈ മാരക വൈറസിനെതിരെ അതീവ ജാഗ്രത പാലിക്കേണ്ടത് ഓരോ മാതാപിതാക്കളുടെയും ആവശ്യമാണ്.






