അമേരിക്കയ്ക്ക് പിന്നാലെ സിറിയയെ സഹായിക്കാനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍. സിറിയയെ പുനര്‍നിര്‍മ്മിക്കാന്‍ സാമ്പത്തിക ഉപരോധങ്ങള്‍ നീക്കം ചെയ്യുന്നതില്‍ ഡോണള്‍ഡ് ട്രംപിന്റെ പാത പിന്തുടര്‍ന്ന് യൂറോപ്യന്‍ യൂണിയനും ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. സിറിയയ്ക്കെതിരായ സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിക്കാന്‍ തങ്ങള്‍ തീരുമാനമെടുത്തുവെന്നും, കഴിഞ്ഞ 14 വര്‍ഷമായി എപ്പോഴും സിറിയക്കാര്‍ക്കൊപ്പം നിലകൊണ്ടിട്ടുണ്ടെന്നും, അത് തുടരുകയും ചെയ്യുമെന്നും യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി കാജ കല്ലാസ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സിറിയന്‍ വിമതര്‍ ദീര്‍ഘകാല ഏകാധിപതിയായ ബഷര്‍ അല്‍-അസദിനെ പുറത്താക്കി അധികാരം പിടിച്ചെടുത്തിരുന്നു. 2011-ല്‍ ജനാധിപത്യ അനുകൂല പ്രതിഷേധങ്ങളെ ബഷര്‍ ഭരണകൂടം അക്രമാസക്തമായി അടിച്ചമര്‍ത്തിയത് ഒരു ആഭ്യന്തര യുദ്ധത്തിന് കാരണമാവുകയും തുടര്‍ന്നുള്ള പോരാട്ടങ്ങളില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തിരുന്നു. ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് വ്യാപകമായ അന്താരാഷ്ട്ര ഉപരോധങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഡിസംബറില്‍ ബഷറിനെ സ്ഥാനഭ്രഷ്ടനാക്കിയതിനുശേഷം, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഉള്‍പ്പെടെയുള്ള ചില നേതാക്കള്‍ സിറിയയുടെ സാമ്പത്തിക വീണ്ടെടുക്കലിനെ സഹായിക്കുന്നതിന് ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്ന് യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെടുകയും ചെയ്തു.

Also Read: ഇറാനിൽ 3,200 വർഷം പഴക്കമുള്ള സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി
എന്നാല്‍, മുന്‍ വിമത നേതാവ് അഹമ്മദ് അല്‍-ഷറയുടെ നേതൃത്വത്തിലുള്ള സിറിയയിലെ പുതിയ ഭരണകൂടത്തെക്കുറിച്ച് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ക്ക് ആശങ്കയുണ്ട്. സിറിയയിലെ ഭരണമാറ്റം അവസരങ്ങള്‍ നല്‍കുന്നു, പക്ഷേ അപകടസാധ്യതകളുണ്ടെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, തന്റെ രാജ്യത്തിനുമേലുള്ള ഉപരോധങ്ങള്‍ നീക്കിയത് സിറിയയെ പിന്തുണയ്ക്കാനുള്ള അന്താരാഷ്ട്ര ഇച്ഛാശക്തി കാണിക്കുന്നുവെന്ന് സിറിയന്‍ വിദേശകാര്യ മന്ത്രി അസദ് അല്‍ ഷൈബാനി പറഞ്ഞു. സിറിയയുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഉപരോധങ്ങളില്ലെന്ന് അദ്ദേഹം പറഞ്ഞു.