മേയറുടെ കേസിനെ പ്രതിരോധിക്കാനാണ് ഡ്രൈവറുടെ കേസ്; മേയര്‍ക്കെതിരേ കേസെടുക്കേണ്ടെന്ന് പോലീസ്

മേയറുടെ കേസിനെ പ്രതിരോധിക്കാനാണ് ഡ്രൈവറുടെ കേസ്; മേയര്‍ക്കെതിരേ കേസെടുക്കേണ്ടെന്ന് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ നടന്ന വാക്ക്തര്‍ക്കത്തില്‍ മേയര്‍ക്ക് പോലീസിന്റെ ക്ലീന്‍ചിറ്റ്.ആദ്യം കേസ് ഫയല്‍ ചെയ്തത് മേയറാണെന്നും ഇതിനെ പ്രതിരോധിക്കാനാണ് ഡ്രൈവറുടെ കേസെന്നുമാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. അശ്ലീല ആംഗ്യം കാട്ടിയെന്ന മേയറുടെ പരാതിയില്‍ ഡ്രൈവര്‍ യദുവിനെതിരേ കേസെടുത്തെങ്കിലും മേയര്‍ക്കെതിരേ കേസെടുക്കേണ്ടെന്നാണ് പോലീസ് നിലപാട്.

കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് നിര്‍ത്തിയതും യാത്രക്കാരെ ഇറക്കിവിട്ടതും കുറ്റമാണെങ്കിലും ഇതിനെതിരേ കെ.എസ്.ആര്‍.ടി.സി പരാതി നല്‍കിയിട്ടില്ല. ഇതോടെ ഈ വിഷയത്തിലും പോലീസ് കേസെടുത്തിട്ടില്ല. മേയര്‍ നടത്തിയത് കുറ്റകൃത്യം തടയാനുള്ള ശ്രമമായിരുന്നുവെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. മേയറുമായുള്ള പ്രശ്നത്തില്‍ കെ.എസ്.ആര്‍.ടി.സിയില്‍ താല്‍ക്കാലിക ജീവനക്കാരനായ യദുവിനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. ഇതിനെതിരേ തിങ്കളാഴ്ച ഒരുവിഭാഗം ജീവനക്കാരുടെ സംഘടനകളുടെ നേതൃത്വത്തില്‍ സമരം നടത്തുകുയും ചെയ്യുന്നുണ്ട്.

ശനിയാഴ്ച രാത്രി പത്ത് മണിയോടെ പാളയത്തായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവം. മേയറും കുടുംബവും സഞ്ചരിച്ച വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കാര്‍ റോഡിന് കുറുകെയിട്ട് കെ.എസ്.ആര്‍.ടി.സി ബസ് തടയുകയും ഡ്രൈ വറുമായി വാക്കേറ്റത്തിലാവുകയുമായിരുന്നു. ആര്യാ രാജേന്ദ്രന്റെ ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എ യും വാഹനത്തിലുണ്ടായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സ്ത്രീകളോട് അപമര്യാദയായി പെരുമായിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇവര്‍ ബസ് തടഞ്ഞത്. നടുറോഡില്‍ സീബ്രാലൈനില്‍ മേയറും സംഘവും സഞ്ചരിച്ച ചുവപ്പ് കാര്‍ ബസ്സിന് കുറുകെ നിര്‍ത്തിയായിരുന്നു വാക്കേറ്റം. യാത്രക്കാരെ വഴിയിലിറക്കിയതും ഡ്രൈവര്‍ക്കേതിരേയുള്ള ലഹരി ഉപയോഗമടക്കമുള്ള ആരോപണങ്ങള്‍ നിലനില്‍ക്കാതേയും വന്നതോടെ ആര്യാരാജേന്ദ്രനും പ്രതിരോധത്തിലായിയിരുന്നു.

Top