’12 സീറ്റ് ഉറപ്പ്’; ഇപി-ജാവദേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയാക്കി സിപിഐഎം സെക്രട്ടേറിയറ്റ്

’12 സീറ്റ് ഉറപ്പ്’; ഇപി-ജാവദേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയാക്കി സിപിഐഎം സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 12 സീറ്റില്‍ വിജയം ഉറപ്പാണെന്ന് വിലയിരുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഭരണവിരുദ്ധ വികാരം പ്രചരണത്തിലൂടെ മറികടന്നെന്നാണ് യോഗത്തിലെ വിലയിരുത്തല്‍. വടകരയില്‍ വോട്ട് കച്ചവടം നടന്നെന്ന ആശങ്കയും യോഗം പങ്കുവച്ചു. ബിജെപി വോട്ട് കോണ്‍ഗ്രസ് വാങ്ങിയെന്നാണ് യോഗത്തില്‍ ആശങ്ക ഉയര്‍ന്നത്. പ്രതികൂല സാഹചര്യം മറികടന്നും എല്‍ഡിഎഫ് സ്ഥാനര്‍ത്ഥി കെ കെ ശൈലജ വടകരയില്‍ വിജയിക്കുമെന്നാണ് വിലയിരുത്തല്‍.

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ പി ജയരാജന്‍ – പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ചാ വിവാദം ചര്‍ച്ചയായി. ഇപി തന്റെ നിലപാട് പാര്‍ട്ടി യോഗത്തില്‍ വിശദീകരിച്ചു. പാര്‍ട്ടി നിലപാട് വൈകീട്ട് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കും. മൂന്നരയ്ക്കാണ് യോഗ തീരുമാനം വിശദീകരിച്ചുകൊണ്ടുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ വാര്‍ത്താ സമ്മേളനം നടക്കുക. പ്രധാനമായും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്താനാണ് സിപിഐഎം ഇന്ന് സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നത്.

Top