വിഷ്ണുപ്രിയ കൊലപാതകക്കേസില്‍ കോടതി വിധി വെള്ളിയാഴ്ച്ച

വിഷ്ണുപ്രിയ കൊലപാതകക്കേസില്‍ കോടതി വിധി വെള്ളിയാഴ്ച്ച

കണ്ണൂര്‍: വിഷ്ണുപ്രിയ കൊലപാതകക്കേസില്‍ വിധി പറയുന്നത് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി. തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി ഒന്നാണ് കേസില്‍ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. പ്രണയാഭ്യര്‍ഥന നിരസിച്ചതിനു പ്രതി ശ്യാംജിത്ത് വീട്ടില്‍ കയറി വിഷ്ണുപ്രിയയെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2022 ഒക്ടോബര്‍ 22നായിരുന്നു സംഭവം.

2023 സെപ്റ്റംബര്‍ 21നാണ് വിചാരണ തുടങ്ങിയത്. തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി മുന്‍പാകെയാണ് പ്രതിഭാഗം വാദം പൂര്‍ത്തിയാക്കിയത്. കേസില്‍ 73 സാക്ഷികളാണുള്ളത്. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് വേണ്ടി വീട്ടിലുള്ളവരെല്ലാം പോയ സമയത്ത്, വിഷ്ണുപ്രിയ തനിച്ചായിരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. ബന്ധുവീട്ടിലായിരുന്ന വിഷ്ണുപ്രിയ രാവിലെ വസ്ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മകളെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന വിഷ്ണുപ്രിയയെ ആദ്യം കണ്ടത്.

Top