കല്‍പറ്റ: വയനാട്ടിൽ നിരന്തരമായി നടക്കുന്ന വന്യജീവി ആക്രമണത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് ആവശ്യപ്പെട്ട് സിസിഎഫുമായി ഫോണിൽ സംസാരിച്ച് പ്രിയങ്ക ഗാന്ധി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മേഖല ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ദീപ കെ.എസ്. ഐ.എഫ്.എസുമായി ദീർഘനേരം നടത്തിയ ഫോൺ സംഭാഷണത്തിലാണ് പ്രിയങ്ക ഇക്കാര്യം ആവശ്യപ്പെട്ടത്.
അതേസമയം തുടർച്ചയായി നടക്കുന്ന വന്യജീവി ആക്രമണത്തിൽ പ്രിയങ്ക ഗാന്ധി ആശങ്ക പങ്കുവച്ചു. ജനുവരി മാസത്തിൽ മാത്രം നാല് മനുഷ്യ ജീവനുകളാണ് വയനാട്ടിൽ നഷ്ടപ്പെട്ടത്. വളർത്തു മൃഗങ്ങൾ വ്യാപകമായി കൊല്ലപ്പെടുന്നതിലും കൃഷിയിടങ്ങൾ നശിപ്പിക്കപ്പെടുന്നതിലും ജനങ്ങൾ വലിയ ആശങ്കയിലാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു.