അമേരിക്കൻ ആയുധ കലവറ ശൂന്യമാകുന്നു, യുക്രെയിനുള്ള ആയുധങ്ങൾ തടഞ്ഞു, ഇസ്രയേലും ആശങ്കയിൽ

അമേരിക്കയുടെ ആയുധ കലവറയിൽ ആയുധങ്ങൾ വളരെ കുറവായതിനാൽ, ജോ ബൈഡൻ ഭരണകാലത്ത് ഉണ്ടാക്കിയ കരാർ പ്രകാരം യുക്രെയിനു നൽകേണ്ട ആയുധങ്ങൾ നൽകില്ലന്ന് വ്യക്തമാക്കി അമേരിക്ക. ഇതു സംബന്ധമായ കരാറും ഡോണള്‍ഡ് ട്രംപ് ഭരണകൂടം അവസാനിപ്പിച്ചിട്ടുണ്ട്. ഇതോടെ അമേരിക്കൻ ആയുധങളെ ആശയിക്കുന്ന ഇസ്രയേലും ഇപ്പോൾ പരിഭ്രാന്തിയിലാണ്.

അമേരിക്കൻ ആയുധ കലവറ ശൂന്യമാകുന്നു, യുക്രെയിനുള്ള ആയുധങ്ങൾ തടഞ്ഞു, ഇസ്രയേലും ആശങ്കയിൽ
അമേരിക്കൻ ആയുധ കലവറ ശൂന്യമാകുന്നു, യുക്രെയിനുള്ള ആയുധങ്ങൾ തടഞ്ഞു, ഇസ്രയേലും ആശങ്കയിൽ

യുക്രെയ്ന്‍ ജനതയെ പരമാവധി സംരക്ഷിച്ചു കൊണ്ടും ഒപ്പം നിര്‍ത്താന്‍ ശ്രമിച്ചു കൊണ്ടുമുള്ള ഒരു സൈനിക നടപടിയാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി യുക്രെയ്‌നില്‍ റഷ്യ നടത്തി വരുന്നത്. അതുകൊണ്ടാണ്, അവിടെ നിന്നും ഗാസ പോലെ സാധാരണ ജനങ്ങളുടെ മരണങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരിക്കുന്നത്. യുക്രെയ്‌ന് നേരെ റഷ്യ യുദ്ധം പ്രഖ്യാപിക്കാതിരിക്കുന്നതും ആള്‍നാശം ഒഴിവാക്കാനാണ്. റഷ്യക്ക് വേണ്ടത് യുക്രെയ്‌നില്‍ അവര്‍ ആഗ്രഹിക്കുന്ന മേഖലകളിലെ അധിനിവേശമാണ്. അത് റഷ്യയുടെ സുരക്ഷകൂടി മുന്‍കൂട്ടി കണ്ടുള്ള തീരുമാനവുമാണ്. നാറ്റോ സൈനിക സഖ്യത്തില്‍ ചേരാനുള്ള യുക്രെയ്ന്‍ തീരുമാനമാണ് റഷ്യയെ സൈനിക നടപടിക്ക് പ്രേരിപ്പിച്ചിരിക്കുന്നത്.

Also Read:അമേരിക്കയുടെ ‘സൂപ്പര്‍ പവര്‍’ പദവി നഷ്ടപ്പെടും: സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്ക് ട്രംപിനോട് അതൃപ്തി

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം അമേരിക്കയുമായി ഉണ്ടാക്കിയ കരാറില്‍ പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായ രാജ്യങ്ങളെ നാറ്റോ സഖ്യത്തില്‍ ചേര്‍ക്കില്ലെന്ന ധാരണയുണ്ടായിരുന്നു. എന്നാല്‍, ഇതൊന്നും വകവയ്ക്കാതെ റഷ്യയുടെ അതിര്‍ത്തി രാജ്യങ്ങളില്‍ പലതിനും നാറ്റോ അംഗത്വം നല്‍കുകയുണ്ടായി. ഏറ്റവും ഒടുവില്‍, യുക്രെയ്‌ന് കൂടി അംഗത്വം നല്‍കാന്‍ ശ്രമിച്ചതോടെയാണ് റഷ്യ സൈനിക നടപടിക്ക് നിര്‍ബന്ധിതമായിരുന്നത്. ലോകം ഇന്നുവരെ കണ്ടതില്‍ വച്ച്, ഏറ്റവും മാന്യമായ സൈനിക നടപടികളില്‍ ഒന്നാണ് റഷ്യ സ്വീകരിച്ചിരിക്കുന്നത്.

Volodymyr Zelenskyy

യുക്രെയ്ന്‍ സൈനികരെയും അവരുടെ സൈനിക ആസ്ഥികളെയും വൈദ്യുതി ഉള്‍പ്പെടെയുള്ള മേഖലയെയുമാണ് റഷ്യന്‍ സൈന്യം പ്രധാനമായും ലക്ഷ്യമിടുന്നത്. റഷ്യയുടെ പക്കലുള്ള അപകടകാരികളായ ആയുധങ്ങള്‍ എടുത്ത് പ്രയോഗിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ തീര്‍ക്കാമായിരുന്ന സൈനിക നടപടിയാണിത്. അതിന് ആ രാജ്യം തയ്യാറാകാത്തത് യുക്രെയ്‌നെ വീണ്ടും റഷ്യയുടെ ഭാഗമാക്കി മാറ്റുന്നതിനു വേണ്ടി മാത്രമാണ്. ലോകത്തിന്റെ മനസമാധാനം കെടുത്തുന്ന രണ്ട് ഭരണാധികാരികളില്‍ ഒന്ന് ഇസ്രയേല്‍ പ്രധാനമന്ത്രിയായ ബെഞ്ചമിന്‍ നെതന്യാഹു ആണെങ്കില്‍ രണ്ടാമത്തെയാള്‍ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയാണ്. രണ്ട് പേരും ജൂതവംശത്തില്‍പെട്ടവരാണെന്ന പ്രത്യേകതയുമുണ്ട്.

ഇസ്രയേലിന് ആയുധ ബലം നല്‍കുന്നതും അമേരിക്ക ഉള്‍പ്പെടെയുള്ള നാറ്റോ രാജ്യങ്ങളാണ്. അതുപോലെ തന്നെ യുക്രെയ്ന്‍ – റഷ്യ സംഘര്‍ഷത്തിന് വഴിമരുന്നിട്ടതും അമേരിക്കയും നാറ്റോ രാജ്യങ്ങളുമാണ്. വ്യക്തമായി പറഞ്ഞാല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റായ ജോ ബൈഡനാണ് ഇതിനു പ്രധാന ഉത്തരവാദി. വന്‍ തോതിലുള്ള ആയുധങ്ങളും ടെക്‌നോളജിയും പണവുമാണ്, യുക്രെയ്നിനായി ജോ ബൈഡന്റെ കാലത്ത് നല്‍കിയിരുന്നത്. ഇതില്‍ ദീര്‍ഘ ദൂര മിസൈലുകളും ഉള്‍പ്പെടും. സമാനമായ സഹായമാണ് ജര്‍മ്മനി, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ മറ്റ് നാറ്റോ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും യുക്രെയ്‌ന് നല്‍കി വരുന്നത്. ഈ സംഘര്‍ഷം വളര്‍ന്ന് നാറ്റോ – റഷ്യ നേരിട്ടുളള ഏറ്റുമുട്ടലായി മാറുമെന്ന് ഭയന്നാണ് ഡോണള്‍ഡ് ട്രംപ് അധികാരമേറ്റ ഉടനെ രണ്ടടി പിന്നോട്ട് വച്ചിരുന്നത്.

Benjamin Netanyahu

ഇത്, യുക്രെയ്‌നെ സംബന്ധിച്ച് തിരിച്ചടിയായെങ്കിലും ജോ ബൈഡന്റെ കാലത്ത് ഒപ്പിട്ട കരാര്‍ പ്രകാരമുള്ള ആയുധങ്ങള്‍, ഇപ്പോഴും യുക്രെയ്നു ലഭിച്ചു കൊണ്ടിരുന്നതിനാല്‍, യുദ്ധമുഖത്ത് പെട്ടെന്ന് വീഴാതെ, പിടിച്ചു നില്‍ക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍, പുതിയ ലോക ക്രമത്തില്‍ അമേരിക്കയും സെയ്ഫല്ലന്ന് കണ്ട് ഈ കരാര്‍ പോലും അമേരിക്ക ഇപ്പോള്‍ റദ്ദാക്കിയിരിക്കുകയാണ്. ഇതോടെ യുക്രെയ്ന്റെ അവസ്ഥയാണ് ഇനി കൂടുതല്‍ ദയനീയമാകുക. റഷ്യ യുക്രെയ്നിനെതിരായ ആക്രമണം ശക്തമാക്കുന്ന സാഹചര്യത്തിലാണ്, ബൈഡന്‍ ഭരണകൂടത്തിന് കീഴില്‍ വാഗ്ദാനം ചെയ്തിരുന്ന ആയുധ വിതരണങ്ങള്‍, നിര്‍ത്തിവയ്ക്കുന്നതെന്ന് അമേരിക്ക അറിയിച്ചിരിക്കുന്നത്. യുക്രെയ്‌നിന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ യുദ്ധോപകരണങ്ങള്‍ ഉള്‍പ്പെടെയാണ്, പുതിയ ഉത്തരവോടെ അമേരിക്കന്‍ ഭരണകൂടം തടഞ്ഞിരിക്കുന്നത്.

ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങള്‍ക്ക് സൈനിക പിന്തുണയും സഹായവും നല്‍കുന്നത് ഇനിയും തുടര്‍ന്നാല്‍ അത് അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്കും സുരക്ഷക്കും ഭീഷണിയായുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. അമേരിക്കയുടെ ആയുധ കലവറ ശൂന്യമായി തുടങ്ങിയതായ സൂചന നല്‍കുന്നതാണ്, വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലിയുടെ പ്രസ്താവന എന്നതും വ്യക്തമാണ്. അമേരിക്കന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വിലയിരുത്തലില്‍ ചില ആയുധശേഖരങ്ങള്‍ യുക്രെയ്‌നിലേക്ക് ഉടനടി കൈമാറ്റം ചെയ്താല്‍, അത് ആഭ്യന്തര ശേഖരത്തെ സാരമായി ബാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യം, യുക്രെയ്നുള്ള സൈനിക സഹായം നിര്‍ത്തിവച്ചതായി ആദ്യം റിപ്പോര്‍ട്ട് ചെയ്ത പൊളിറ്റിക്കോയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Donald Trump

പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്കുള്ള മിസൈലുകള്‍, കൃത്യതയുള്ള പീരങ്കികള്‍, ഹെല്‍ഫയര്‍ മിസൈലുകള്‍ എന്നിവ ഉള്‍പ്പെടെയാണ് തടഞ്ഞുവച്ചിരിക്കുന്ന വസ്തുക്കളില്‍ ഉള്‍പ്പെടുന്നതെന്നാണ്, പൊളിറ്റിക്കോയും മറ്റ് അമേരിക്കന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2022 ഫെബ്രുവരിയില്‍ റഷ്യയുടെ പൂര്‍ണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിനുശേഷം അമേരിക്ക, യുക്രെയ്‌ന് 66 ബില്യണ്‍ ഡോളറിലധികം ആയുധങ്ങളും സുരക്ഷാ സഹായവും നല്‍കിയതായാണ് കണക്കാക്കപ്പെടുന്നത്.

Also Read: ഇസ്രയേലിനെതിരെ പശ്ചിമേഷ്യ ഒന്നിക്കുന്നു: നെതന്യാഹുവിനെതിരെ ഒറ്റക്കെട്ടായി ഇസ്രയേല്‍ ജനതയും

യുക്രെയ്ന്‍ യുദ്ധം മൂലം, അമേരിക്കയുടെ ആയുധ കലവറയിലുണ്ടായ ഈ ശൂന്യത ഇസ്രയേലിനെയും സാരമായി ബാധിക്കുന്നതാണ്. ഇസ്രയേലിന് ആയുധങ്ങള്‍ പ്രധാനമായും നല്‍കുന്നത് തന്നെ അമേരിക്കയാണ്. ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്ക ഇടപ്പെട്ടതിനു പിന്നിലും ഗാസയില്‍, ഇസ്രയേല്‍ വെടിനിര്‍ത്തലിന് തയ്യാറാണെന്ന് ഡോണള്‍ഡ് ട്രംപിന് തന്നെ പ്രഖ്യാപിക്കേണ്ടി വന്നിരിക്കുന്നതും എല്ലാം സ്വന്തം ആവനാഴിയിലെ പരിമിതി തിരിച്ചറിഞ്ഞതു കൊണ്ടാണ്. ഇതോടെ, അമേരിക്കയെ വിശ്വസിച്ച് പോരിനിറങ്ങിയവരാണ് ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ ത്രിശങ്കുവിലായിരിക്കുന്നത്.


Express View

വീഡിയോ കാണാം

Share Email
Top