തിരുവനന്തപുരം: 29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരി തെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ പ്രമുഖ ചലച്ചിത്രനടിയും സാമൂഹ്യപ്രവര്‍ത്തകയുമായ ശബാന ആസ്മി മുഖ്യാഥിതിയായി. ഹോങ്കോങ് സംവിധായക ആന്‍ ഹൂയിക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കി.
മൂന്നാം ലോക സിനിമക്ക് പ്രാധാന്യം നല്‍കുന്ന മേളയാണ് ഇത്തവണത്തെതെന്ന് മേള ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. കോര്‍പറേറ്റ് താല്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന സിനിമകള്‍ ഇപ്പോള്‍ കൂടുതലായി ഉണ്ടാകുന്നുവെന്നും ഇതോടൊപ്പം കലാമൂല്യമുള്ള സിനിമകളും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന മലയാളികളുടെ സമീപനമാണ്, ഐഎഫ്എഫ്‌കെയ്ക്ക് രാജ്യത്തെ മേളകളില്‍ മികച്ച പദവി നേടിക്കൊടുത്തതെന്ന് ശബാന ആസ്മിയും പറഞ്ഞു.
Also Read: ‘എന്താണ് കാണുന്നതെന്ന് എനിക്കിപ്പോള്‍ വിശ്വസിക്കാനാകുന്നില്ല’; രശ്മിക മന്ദാന
ഡിസംബര്‍ 13 മുതല്‍ 20 വരെയാണ് ഈ വര്‍ഷത്തെ ഐഎഫ്എഫ്‌കെ നടക്കുന്നത്. 15 സ്‌ക്രീനുകളിലായി 177 സിനിമകളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുക. വിവിധ അന്താരാഷ്ട്രമേളകളില്‍ പുരസ്‌കാരം സ്വന്തമാക്കുകയും നിരൂപകപ്രശംസ നേടുകയും ചെയ്ത ചിത്രങ്ങള്‍ പതിവുപോലെ ഇത്തവണയും മേളയുടെ ആകര്‍ഷണമായിരിക്കും. ലോക ചലച്ചിത്ര മേളകളില്‍ ജനപ്രീതി നേടിയ 13 ചിത്രങ്ങള്‍ ‘ഫെസ്റ്റിവല്‍ ഫേവറിറ്റ്സ്’ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.