അതിര്‍ത്തിയിലെ ഇന്ത്യ-പാക് സംഘര്‍ഷങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചിരിക്കുകയാണ്. കളിക്കാരുടെയും കാണികളുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. നിലവിലെ സാഹചര്യത്തില്‍ മത്സരം നടത്താനാകില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. എന്നാൽ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് റദ്ദാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ പ്രതികരണവുമായി ടീമുകള്‍ രംഗത്തെത്തി. ഐപിഎല്ലിലെ പ്രമുഖ ടീമുകളായ മുബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തുടങ്ങിയവരെല്ലാം ഇന്ത്യൻ സൈന്യത്തെ വാഴ്ത്തിയും ഐപിഎല്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടു.
‘രാജ്യമാണ് ആദ്യം, മറ്റെന്തിനും കാത്തിരിക്കാം’ എന്നെഴുതിയ പോസ്റ്റില്‍ അതിര്‍ത്തി കാക്കുന്ന ഇന്ത്യന്‍ സൈനികര്‍ക്ക് ആദരവര്‍പ്പിക്കുന്നുമുണ്ട്. ‘ഓരോ ചുവടിലും ധീരത. ഓരോ ഹൃദയമിടിപ്പിലും അഭിമാനം. ഇന്ത്യന്‍ സൈന്യത്തെ സല്യൂട്ട് ചെയ്യുന്നു’, എന്ന ക്യാപ്ഷനോടെയാണ് ചെന്നൈയുടെ പോസ്റ്റ്. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്ക് ശേഷം അതിര്‍ത്തിയില്‍ ഇന്നലെ രാത്രി നടന്ന ഇന്ത്യ-പാക് സംഘര്‍ഷം ക്രിക്കറ്റ് ലോകത്തെയും പിടിച്ചുകുലുക്കിയിരുന്നു. ഐപിഎല്ലില്‍ ഇന്നലെ ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ നടന്ന പഞ്ചാബ് കിംഗ്‌സ്-ഡല്‍ഹി ക്യാപ്റ്റല്‍സ് മത്സരം സംഘര്‍ഷത്തെ തുടർന്ന് പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിക്കുകയായിരുന്നു.
Also Read: ചെപ്പോക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ബോംബ് ഭീഷണി
ഡല്‍ഹിക്കെതിരെ പഞ്ചാബ് ബാറ്റിംഗ് തുടരവെയാണ് മാച്ച് ഒഫീഷ്യല്‍സിന് അതിര്‍ത്തി ജില്ലകളിലെ പാക് ആക്രമണത്തിന്റെ അറിയിപ്പ് ലഭിച്ചത്.
പിന്നാലെ ഗ്രൗണ്ടിലെ ഫ്‌ലെഡ് ലൈറ്റുകള്‍ ഓഫായി. ഉടന്‍ മത്സരവും നിര്‍ത്തിവച്ചു. ഈ സമയം മത്സരം കാണാനായി എത്തിയ പതിനായിരക്കണക്കിന് ക്രിക്കറ്റ് ആരാധകര്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഇന്ത്യ-പാകിസ്ഥാൻ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശകളിക്കാരെല്ലാം സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ പലരും ബിസിസിഐയോട് അനുമതി ചോദിക്കുകയും ചെയ്തിരുന്നു. ഐപിഎല്‍ പ്ലേ ഓഫിന് മുമ്പ് ഇനി 12 മത്സരങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. ഇതിനിടെയാണ് നിര്‍ണായക തീരുമാനത്തിന് ബിസിസിഐ ഒരുങ്ങിയത്.