ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്നാട്ടിൽ അടിയന്തര സഹായം ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2000 കോടി രൂപയുടെ സഹായം വേണമെന്നാവശ്യപ്പെട്ട് നേരത്തെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാലിനെ നേരിട്ട് വിളിച്ച് പ്രധാനമന്ത്രി അടിയന്തര സഹായം പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയത്.
ഫിൻജാൽ ചുഴലിക്കാറ്റ് കരതൊട്ടതോടെ തമിഴ്‌നാട്ടിൽ കനത്ത നാശമാണ് വിതച്ചത്. 12 പേരാണ് ഇതുവരെ മഴക്കെടുതിയിൽ മരിച്ചത്. 2,400 ലധികം കുടിലുകളും 721 വീടുകളും നശിക്കുകയും 2.11 ലക്ഷം ഹെക്റ്റർ കാർഷിക ഭൂമി വെള്ളത്തിൽ മുങ്ങുകയും ചെയ്തു. അതേസമയം ഫിൻജാൽ ചുഴലിക്കാറ്റിൻറെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.