തിരുവനന്തപുരം: കൂരിയാട് ദേശീയ പാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തില്‍ ഗുരുതര ആരോപണവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ദേശീയപാതയുടെ നിര്‍മ്മാണത്തിനായി നല്‍കിയ ഡിപിആറു (ഡിറ്റേയല്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട്) കളില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് സുരേഷ് ഗോപി ആരോപിച്ചു. ഡിപിആര്‍ അട്ടിമറിച്ചത് എന്തിന് വേണ്ടിയാണെന്ന് കണ്ടെത്തണം. അതില്‍ അന്വേഷണം നടക്കണം. ഇത് ആര്‍ക്ക് വേണ്ടിയാണെന്ന് കണ്ടെത്തണമെന്ന് സുരേഷ് ഗോപി പറഞ്ഞു.
Also Read:കരുവാരകുണ്ടിൽ വീണ്ടും കടുവ; പരിശോധന ശക്തമാക്കി
അട്ടിമറിയുണ്ടായതിന് പിന്നില്‍ ചില ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. പ്രീണനത്തിന്റെ ഭാഗമായി ചില മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും വയല്‍ക്കിളികള്‍ വഞ്ചിക്കപ്പെട്ടെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ കരാറുകാരെ മാത്രം കുറ്റപ്പെടുത്താനാകില്ലായെന്നും താന്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിയോട് വിഷയത്തെ പറ്റി സംസാരിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
Also Read:കാഞ്ഞങ്ങാട്ട് രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു
തിങ്കളാഴ്ചയായിരുന്നു മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ് സര്‍വ്വീസ് റോഡിലേക്ക് പതിച്ചത്. അപകടത്തില്‍ പരിക്കേറ്റ യാത്രക്കാര്‍ ചികിത്സയിലാണ്. പിന്നാലെ നിര്‍മ്മാണ കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ ഡീബാര്‍ ചെയ്തു. കേന്ദ്ര ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയത്തിന്റേതാണ് നടപടി. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. കൂടുതല്‍ കരാര്‍ കമ്പനിക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് വിവരം.