ന്യൂഡൽഹി: വിവാദങ്ങൾക്കൊടുവിൽ കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫിനെ തെരഞ്ഞെടുത്തു. കെ സുധാകരൻ കോൺഗ്രസിൻ്റെ പ്രവർത്തക സമിതിയിലെത്തി. അടൂർ പ്രകാശ് ആണ് യുഡിഎഫ് കൺവീനർ. പിസി വിഷ്ണുനാഥ്, എപി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവർ വർക്കിംഗ് പ്രസിഡൻ്റുമാരാണ്. പ്രസിഡൻ്റ് സ്ഥാനത്തുനിന്നും മാറണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് സുധാകരൻ പ്രതികരിച്ചിരുന്നു. ഈ പ്രതികരണത്തിൽ പാർട്ടിക്ക് അതൃപ്തിയുമുണ്ടായിരുന്നു. അതിനിടെയാണ് സണ്ണി ജോസഫിനെ നിയമിച്ചു കൊണ്ടുള്ള തീരുമാനം വരുന്നത്.
അതേസമയം അധ്യക്ഷനെ മാറ്റിയതിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാർട്ടിയെ നയിക്കാൻ പ്രാപ്തിയുള്ള നേതാവാണ് സണ്ണി ജോസഫെന്ന് വി ഡി സതീശൻ പ്രതികരിച്ചു. മികച്ച സംഘാടകനും പാർലമെന്ററിയനുമാണ് സണ്ണി ജോസഫെന്നും തിരഞ്ഞെടുപ്പിലൂടെ സാമുദായിക സന്തുലിതാവസ്ഥ നിലനിർത്തിയെന്നും അദ്ദേഹം പറഞ്ഞു.
Also Read: ഭീകരതയുടെ വേരറുത്ത് ഇന്ത്യ, കാണ്ഡഹാറിൻ്റെ സൂത്രധാരൻ്റെ കൊലപാതകം പാക്കിസ്ഥാന് പ്രഹരം
അതിനിടെ, കെ സുധാകരനെ അനുകൂലിച്ച് കാസർകോട് ഡിസിസി ഓഫീസിന് മുന്നിൽ ഫ്ലക്സ് ബോർഡ് ഉയർന്നിരുന്നു. കെപിസിസി പ്രസിഡൻ്റായി സുധാകരൻ തുടരട്ടെ എന്ന് ഫ്ലക്സിൽ പറയുന്നു. യുദ്ധം ജയിച്ചു മുന്നേറുമ്പോൾ സൈന്യാധിപനെ പിൻവലിക്കുന്നത് എതിർപക്ഷത്തിന് കാര്യങ്ങൾ എളുപ്പമാക്കുന്നതിന് തുല്യമാണെന്നും ഫ്ളക്സിലുണ്ട്. സേവ് കോൺഗ്രസ് കാസർകോട് എന്ന പേരിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. കണ്ണൂർ പയ്യന്നൂരിലും സുധാകരനെ അനുകൂലിച്ചു പോസ്റ്ററുകൾ പതിച്ചു. ജനനായകൻ കെഎസ് തുടരണം എന്നാണ് പോസ്റ്ററിൽ ഉള്ളത്.”കോൺഗ്രസ് പോരാളികൾ ‘എന്ന പേരിലാണ് പോസ്റ്ററുകള്‍ ഉള്ളത്.