കെജ്രിവാളിനെ കൊലപ്പെടുത്താനാണ് ശ്രമം നടക്കുന്നത്: സുനിത കെജ്രിവാള്‍

കെജ്രിവാളിനെ കൊലപ്പെടുത്താനാണ് ശ്രമം നടക്കുന്നത്: സുനിത കെജ്രിവാള്‍

ഡല്‍ഹി: അരവിന്ദ് കെജ്രിവാളിനെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണം ആവര്‍ത്തിച്ച് ഭാര്യ സുനിത കെജ്രിവാള്‍. ജനങ്ങളെ സേവിക്കാന്‍ ജോലി ഉപേക്ഷിച്ച ആളാണ് അരവിന്ദ് കെജ്രിവാള്‍. പാവപ്പെട്ടവര്‍ക്ക് വേണ്ടി ഡല്‍ഹിയില്‍ സ്‌കൂളുകള്‍, മൊഹല്ല ക്ലിനിക്കുകള്‍ അടക്കം നിരവധി കാര്യങ്ങള്‍ അദ്ദേഹം ചെയ്തു. എന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച നേതാക്കളെ കേന്ദ്രം ജയിലിലാക്കി. ഭക്ഷണ സമയത്ത് പോലും കെജ്രിവാള്‍ ക്യാമറ നിരീക്ഷണത്തിലാണ്. പ്രമേഹത്തിന് ഇന്‍സുലിന്‍ പോലും നല്‍കുന്നില്ല. ഡോക്ടറെ കാണാനും അനുമതിയില്ല. ഇതുവഴി അരവിന്ദ് കെജ്രിവാളിനെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും സുനിത കെജ്രിവാള്‍ റാഞ്ചിയിലെ ഇന്‍ഡ്യ റാലിയില്‍ ആരോപിച്ചു.

പ്രമേഹ അസുഖം മൂലം ബുദ്ധിമുട്ടുന്ന അരവിന്ദ് കെജ്രിവാളിന് ചികിത്സ നിഷേധിച്ച് ആരോഗ്യനില അപകടത്തിലാക്കി മരണത്തിലേക്ക് തള്ളിവിടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ഗുരുതര ആരോപണമാണ് ആംആദ്മി പാര്‍ട്ടി ദിവസങ്ങളായി ഉന്നയിക്കുന്നത്. പ്രമേഹം ടൈപ്പ് 2 രോഗമുള്ള കെജ്രിവാളിന് ജയിലില്‍ ഇന്‍സുലിന്‍ നിഷേധിച്ചെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡോക്ടറെ കാണാന്‍ അപേക്ഷ നല്‍കിയിട്ടും അനുമതി നല്‍കിയില്ലെന്നും പാര്‍ട്ടി വക്താവും ഡല്‍ഹി ആരോഗ്യമന്ത്രിയുമായ സൗരഭ് ഭരദ്വാജ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.

Top