കണ്ണൂരില്‍ ശക്തമായ പോളിങ്; വോട്ട് ചെയ്തത് 76.86 ശതമാനം പേര്‍

കണ്ണൂരില്‍ ശക്തമായ പോളിങ്; വോട്ട് ചെയ്തത് 76.86 ശതമാനം പേര്‍

കണ്ണൂര്‍: വോട്ടെടുപ്പിന്റെ തുടക്കം മുതല്‍ കണ്ണൂരില്‍ ശക്തമായ പോളിങ്ങാണ് രേഖപ്പെടുത്തിയത്. 76.86 ശതമാനം പോളിങ്ങാണ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഇന്നലെ രാത്രി വരെയുള്ള കണക്ക്. ഇന്ന് രാവിലെ 11 മണിയോടെ മാത്രമേ അന്തിമ കണക്ക് ലഭ്യമാവുകയുള്ളൂ. 2019ലെ തിരഞ്ഞെടുപ്പിനേക്കാള്‍ അഞ്ച് ശതമാനത്തോളം വോട്ട് കുറഞ്ഞത് മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. വോട്ടെടുപ്പിലും കണ്ണൂരിന് വാശിയായിരുന്നു. പ്രചരണത്തില്‍ കണ്ട, കൊട്ടിക്കലാശത്തില്‍ കത്തി കയറിയ മുന്നണികളുടെ അതേ വാശിയാണ് പോളിങ് ബൂത്തിലും കണ്ടത്. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പോളിങ് കണ്ണൂരില്‍ രേഖപ്പെടുത്തിയെങ്കിലും 2019ലെ പോളിങ്ങിനേക്കാള്‍ അഞ്ച് ശതമാനം കുറവാണ് കണക്കുകള്‍.

യുഡിഎഫിന്റെ കടുത്ത കോട്ടയായ ഇരിക്കൂറിലെ പോളിങ് ശതമാനത്തിലെ കുറവ് ഇടതിന് പ്രതീക്ഷ നല്‍കുന്നുണ്ട്. വോട്ടുകള്‍ ചോരാതെ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷ എന്‍ഡിഎയും പങ്കുവെയ്ക്കുന്നു. കാര്യമായ അക്രമസംഭവങ്ങള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇടത് കേന്ദ്രങ്ങളില്‍ വ്യാപകമായി കള്ള വോട്ടുകള്‍ ചെയ്തതെന്ന പരാതി യുഡിഎഫ് ഉയര്‍ത്തിയതും തിരഞ്ഞെടുപ്പ് രാത്രി വരെ നീണ്ടതും ഒഴിച്ചുനിര്‍ത്തിയാല്‍ കണ്ണൂരിലെ തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു.

ആകെ 1178 ബൂത്തുകളില്‍ ഒരു ബൂത്തില്‍ പോളിങ് പൂര്‍ത്തിയായത് ഇന്നലെ അര്‍ധരാത്രിയോടെയാണ്. 2019ലെ തിരഞ്ഞെടുപ്പിനേക്കാള്‍ കുറവാണ് വോട്ടെന്നത് മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. അതുകൊണ്ടുതന്നെ കൂട്ടിയും കുറച്ചും അവസാന കണക്കെടുപ്പിലാണ് പാര്‍ട്ടി നേതാക്കള്‍. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ മട്ടന്നൂരിലാണ് കണ്ണൂരില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. ഇത് യുഡിഎഫിന് അനുകൂലമായേക്കും.

Top