സത്യപ്രതിജ്ഞയ്ക്ക് മുൻപേ സമരം! സ്വന്തം സർക്കാർ പെട്രോൾ വില കൂട്ടിയത് ഇവർ അറിഞ്ഞില്ലേ? മഹിളാ മോർച്ചയെ പരിഹസിച്ച് കെ. മുരളീധരൻ

മുൻപ് പിണറായി സർക്കാരിന് നൽകിയ സഹായത്തിന്റെ പകുതി പോലും കേന്ദ്രം പുതിയ യുഡിഎഫ് സർക്കാരിന് നൽകില്ല

സത്യപ്രതിജ്ഞയ്ക്ക് മുൻപേ സമരം! സ്വന്തം സർക്കാർ പെട്രോൾ വില കൂട്ടിയത് ഇവർ അറിഞ്ഞില്ലേ? മഹിളാ മോർച്ചയെ പരിഹസിച്ച് കെ. മുരളീധരൻ
സത്യപ്രതിജ്ഞയ്ക്ക് മുൻപേ സമരം! സ്വന്തം സർക്കാർ പെട്രോൾ വില കൂട്ടിയത് ഇവർ അറിഞ്ഞില്ലേ? മഹിളാ മോർച്ചയെ പരിഹസിച്ച് കെ. മുരളീധരൻ

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതിന് മുൻപ് തന്നെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നാവശ്യപ്പെട്ട് മഹിളാ മോർച്ച നടത്തുന്ന സമരത്തെ പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവും നിയുക്ത വട്ടിയൂർക്കാവ് എംഎൽഎയുമായ കെ. മുരളീധരൻ. ഒരു സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിന് മുന്നേ തന്നെ ഇവർ മുറവിളി കൂട്ടുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. കേന്ദ്രത്തിലെ സ്വന്തം സർക്കാർ പെട്രോൾ വില കൂട്ടിയത് ഇവർ അറിഞ്ഞില്ലേ എന്നും ഈ രാജ്യത്തല്ലേ ഇവർ താമസിക്കുന്നതെന്നും മുരളീധരൻ ചോദിച്ചു.

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക-വിദേശ നയങ്ങളെയും ഇന്ധനവില വർദ്ധനവിനെയും മുരളീധരൻ രൂക്ഷമായി വിമർശിച്ചു. അന്താരാഷ്ട്ര തലത്തിലെ യുദ്ധങ്ങളുടെ പേര് പറഞ്ഞ് രാജ്യത്ത് പെട്രോൾ-ഡീസൽ വില വർദ്ധിപ്പിക്കുകയാണ്. വിലക്കയറ്റം കാരണം നാട്ടിൽ ഹോട്ടലുകൾ അടച്ചുപൂട്ടുന്നു. ഹോട്ടൽ ജീവനക്കാരും ഉടമകളും കഷ്ടത്തിലാണ്. അതിഥി തൊഴിലാളികൾ പോലും തിരികെ വന്നിട്ടില്ല. ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ വിലയിടിച്ച നരേന്ദ്ര മോദിയുടെ നയങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണം. അന്താരാഷ്ട്ര വിഷയങ്ങളിൽ വ്യക്തമായ ഒരു നിലപാട് പോലും സ്വീകരിക്കാൻ കേന്ദ്ര സർക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Also Read: പ്രവർത്തിക്കാൻ മന്ത്രിസ്ഥാനം വേണ്ട, ഹൈക്കമാൻഡ് ലിസ്റ്റ് വരട്ടെ; ചാണ്ടി ഉമ്മൻ

കേരളത്തിന്റെ ഖജനാവിൽ ഒന്നും ബാക്കിയില്ലെന്ന് വ്യക്തമാക്കിയ മുരളീധരൻ, സംസ്ഥാന വിഹിതത്തിൽ മാറ്റം വരുത്താമെന്ന നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവനയെ കേരളം വലിയ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും പറഞ്ഞു. മുൻപ് പിണറായി സർക്കാരിന് നൽകിയ സഹായത്തിന്റെ പകുതി പോലും കേന്ദ്രം പുതിയ യുഡിഎഫ് സർക്കാരിന് നൽകില്ല. സ്ത്രീകൾക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടപ്പിലാക്കാൻ വൈകുന്നു എന്നാരോപിച്ചാണ് കോഴിക്കോട്, കാസർകോട് ഉൾപ്പെടെ സംസ്ഥാന വ്യാപകമായി മഹിളാ മോർച്ച കെഎസ്ആർടിസി ബസുകളിൽ കയറി പ്രതിഷേധിച്ചത്. പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് ആദ്യ മന്ത്രിസഭാ യോഗം ചേർന്ന ശേഷമേ ഇത്തരം പ്രഖ്യാപനങ്ങളിൽ തീരുമാനമാകൂ എന്ന യാഥാർത്ഥ്യം നിലനിൽക്കെയാണ് മഹിളാ മോർച്ചയുടെ ഈ അകാല സമരം.

Share Email
Top