ഡ്രൈവർമാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലൈസൻസ് നൽകുന്നതിന് മുമ്പ് പ്രത്യേക പരിശീലനം നൽകാനായി നാല് അക്കാദമികൾ സ്ഥാപിക്കാൻ കുവൈത്ത് ട്രാഫിക് ഡിപ്പാർട്ട്മെന്റ് നടപടികൾ ആരംഭിച്ചു. സബാഹ് അൽ-സേലം, സൗത്ത് ഖൈത്താൻ, കുവൈത്ത് സിറ്റി, ജഹ്‌റ എന്നിവിടങ്ങളിലായിരിക്കും ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുക. കുവൈത്തിലെ റോഡുകൾ, ഗതാഗത സംവിധാനങ്ങൾ, നിയമങ്ങൾ, നിയന്ത്രണങ്ങൾ എന്നിവയെക്കുറിച്ചുള്ള ലളിതമായ വിശദീകരണങ്ങൾ ഉൾക്കൊള്ളുന്ന പാഠ്യപദ്ധതിയാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്കായി വ്യത്യസ്ത ഭാഷകളിൽ ക്ലാസുകൾ ലഭ്യമാക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
പരിശീലനത്തിന്റെ ഭാഗമായി കുവൈത്തിനുള്ളിൽ നിന്നുള്ള അപേക്ഷകർക്ക് 20 മണിക്കൂറും, വിദേശത്തുനിന്നും എത്തുന്നവർക്ക് 40 മണിക്കൂറും ദൈർഘ്യമുള്ള പ്രത്യേക പരിശീലന പരിപാടിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് ഈ അംഗീകൃത പരിശീലനം പൂർത്തിയാക്കേണ്ടത് നിർബന്ധമായിരിക്കും. ഗതാഗത നിയമങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ നൽകുന്നതിലൂടെ റോഡപകടങ്ങൾ കുറയ്ക്കാനും ഗതാഗത സുരക്ഷ ഉറപ്പാക്കാനും ഈ അക്കാദമികൾ സഹായിക്കുമെന്നാണ് ട്രാഫിക് ഡിപ്പാർട്ട്മെന്റ് പ്രതീക്ഷിക്കുന്നത്.






