ഹെലി-ടൂറിസത്തിനൊരുങ്ങി സംസ്ഥാനം

ഹെലി-ടൂറിസം പദ്ധതിയ്ക്കായി 20 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്

ഹെലി-ടൂറിസത്തിനൊരുങ്ങി സംസ്ഥാനം
ഹെലി-ടൂറിസത്തിനൊരുങ്ങി സംസ്ഥാനം

തിരുവനന്തപുരം: ഹെലി-ടൂറിസത്തിന് കേരളം ഒരുങ്ങിക്കഴിഞ്ഞു. സർക്കാരിന്റെ അനുമതി ലഭിച്ചതിന് പിന്നാലെ ഹെലിപോർട്ടുകൾ സജ്ജീകരിക്കാൻ നിർദ്ദേശം നൽകി. ഹെലിസ്റ്റേഷനുകളുടെയും ഹെലിപാഡുകളും ടൂറിസ പ്രാധാന്യമുള്ള സ്ഥലങ്ങൾക്ക് സമീപം ഹെലിപോർട്ടുകൾ സ്ഥാപിക്കാനാണ് നിർദേശം. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലായിരിക്കും ഹെലിപോർട്ടുകൾ സജ്ജമാക്കുക.

ഹെലികോപ്റ്ററുകൾക്കും മറ്റ് വെർട്ടിക്കൽ ലിഫ്റ്റ് എയർക്രാഫ്റ്റുകൾക്കും അനുയോജ്യമായ ചെറിയ വിമാനത്താവളങ്ങളാണ് ഹെലിപോർട്ടുകൾ. വർക്കല, ജടായുപാറ, പൊൻമുടി, കൊല്ലം, മൂന്നാർ, കുമരകം, ആലപ്പുഴ, തേക്കടി, പാലക്കാട്, ബേക്കൽ, വയനാട് എന്നീ സ്ഥലങ്ങളിലാണ് ഹെലിസ്‌റ്റേഷൻ/ഹെലിപാഡ് ലൊക്കേഷനുകൾ സ്ഥാപിക്കാൻ ആലോചിക്കുന്നത്. 3-5 ഏക്കർ സ്ഥലം മാത്രമേ ഹെലിപോർട്ടുകൾ സ്ഥാപിക്കാൻ വേണ്ടൂ.

Also Read: ശ്രുതി ഇന്ന് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കും

ടെർമിനൽ കെട്ടിടങ്ങൾ, ഹാംഗറുകൾ, ഇന്ധനം നിറയ്ക്കാനുള്ള സൗകര്യങ്ങൾ തുടങ്ങിയവ ഹെലിപോർട്ടുകളിലുണ്ടാവും. ഇതിൽ ഒരു പാസഞ്ചർ ടെർമിനൽ (150 പാക്സ്), 16 ഹെലികോപ്റ്ററുകൾ പാർക്കിംഗ് ശേഷിയുള്ള ഹാംഗറുകൾ, പാർക്കിംഗ് ബേകൾ, എയർ ട്രാഫിക് കൺട്രോൾ, അഗ്നിശമന സൗകര്യങ്ങൾ, ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം, അറ്റകുറ്റപ്പണികൾ, ഓവർഹോൾ (എംആർഒ) സൗകര്യം തുടങ്ങിയവ ഉണ്ടായിരിക്കും. ഹെലികോപ്റ്ററുകൾക്ക് ലാൻഡ് ചെയ്യാനും പറന്നുയരാനും സൗകര്യപ്രദമായ ഹെലിപാഡുകളും ഉണ്ടാകും.

ഹെലി ടൂറിസം നയ പ്രകാരം പ്രകൃതിദുരന്തങ്ങൾ, ദുരന്തനിവാരണം, അടിയന്തര ഘട്ടങ്ങളിൽ മനുഷ്യാവയവങ്ങൾ രോഗികൾക്ക് വേഗത്തിൽ എത്തിക്കുക, തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിലും സർവീസ് ഉപയോ​ഗപ്പെടുത്താം. സർക്കാരിൻ്റെ കൈവശം ഭൂമി ലഭ്യമാകുന്നിടത്ത് സൗകര്യങ്ങൾ നേരിട്ട് സ്ഥാപിക്കാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. സർക്കാർ സ്വന്തം ഭൂമിയും സാമ്പത്തിക സ്രോതസ്സുകളും ഉപയോഗിച്ച് സൗകര്യങ്ങൾ വികസിപ്പിക്കണമെന്നും ഹെലി ടൂറിസ നയം വ്യക്തമാക്കുന്നു. ഹെലി-ടൂറിസം പദ്ധതിയ്ക്കായി 20 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

Share Email
Top