വിനോദയാത്രയ്ക്കിടെ കർണാടകയിലെ ചിക്മംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ചിക്മംഗളൂരു ജില്ലാ ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായത്. മരണത്തിൽ പ്രഥമദൃഷ്ട്യാ ദുരൂഹതയില്ലെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
കുട്ടിയുടെ ശരീരത്തിൽ സംശയാസ്പദമായ മുറിവുകളോ അടയാളങ്ങളോ കണ്ടെത്താനായിട്ടില്ല. വസ്ത്രം കീറിയ നിലയിലായിരുന്നുവെങ്കിലും, ഇത് മരങ്ങളിലും മറ്റും കൊളുത്തി വലിച്ചതിനെ തുടർന്നുണ്ടായതാകാമെന്നാണ് പ്രാഥമിക നിഗമനം. കർണാടക പൊലീസിന്റെ ഇതുവരെയുള്ള അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് ശ്രീനന്ദയുടെ പിതാവ് രമേശ് മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയെ കാണാതായ സ്ഥലത്തുനിന്നല്ല മൃതദേഹം കണ്ടെത്തിയത്. ഇത് സംശയമുണർത്തുന്നുണ്ട്. മരണത്തിലെ ദുരൂഹത നീക്കുമെന്ന് പൊലീസ് കുടുംബത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്. കാണാതായ സ്ഥലത്തും പരിസരത്തും പൊലീസ് നേരത്തെ വിശദമായ പരിശോധന നടത്തിയിരുന്നു.






