ബെംഗളൂരു: വിവാഹം ആലോചിക്കാത്തതിലുള്ള വൈരാഗ്യത്തെത്തുടർന്ന് കർണാടകയിൽ മുപ്പത്തിയാറുകാരൻ അച്ഛനെ തലയ്ക്കടിച്ചു കൊന്നു. ചിത്രദുർഗ ജില്ലയിലെ ഹൊസദുർഗയിലാണ് ദാരുണമായ സംഭവം നടന്നത്. കർഷകനായ സന്നനിഗപ്പ (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ നിംഗരാജയെ (36) പോലീസ് അറസ്റ്റ് ചെയ്തു.
രാത്രിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പിതാവിനെ കമ്പി വടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്നനിഗപ്പയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിംഗരാജയുടെ അലസമായ ജീവിതശൈലിയെ ചൊല്ലി വീട്ടിൽ നിരന്തരം തർക്കങ്ങൾ നിലനിന്നിരുന്നു. ജോലിക്ക് പോകാത്ത മകനോട് കൃഷിപ്പണിയിൽ സഹായിക്കാൻ പിതാവ് ആവശ്യപ്പെട്ടിരുന്നെങ്കിലും നിംഗരാജ ഇതിന് തയ്യാറായിരുന്നില്ല.
Also Read: മകനോടുള്ള പക തീർത്തത് അമ്മയോട്; വഴിയിൽ തടഞ്ഞുനിർത്തി കൈ തല്ലിയൊടിച്ചു, രണ്ടുപേർ അറസ്റ്റിൽ
തനിക്ക് വിവാഹപ്രായമായിട്ടും വീട്ടുകാർ പെണ്ണ് ആലോചിക്കുന്നില്ല എന്നതായിരുന്നു നിംഗരാജയുടെ പ്രധാന പരാതി. സന്നനിഗപ്പയ്ക്ക് രണ്ട് ഭാര്യമാരുണ്ടായിരുന്നു. നിങ്ങൾക്ക് രണ്ട് ഭാര്യമാരുണ്ട്, എനിക്ക് ഒന്നുപോലുമില്ല എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ടുകൾ. നിംഗരാജയുടെ മൂത്ത സഹോദരനാണ് കൊലപാതകവിവരം പോലീസിനെ അറിയിച്ചത്.






