വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറുകൾക്ക് പകരമായി എഥനോൾ അടിസ്ഥാനമാക്കിയുള്ള സ്റ്റൗവുകൾ പുറത്തിറക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. കുതിച്ചുയരുന്ന വാണിജ്യ എൽപിജി വിലയിൽ നട്ടംതിരിയുന്ന ഹോട്ടലുടമകൾക്കും ചെറുകിട സംരംഭകർക്കും ഈ പദ്ധതി വലിയ ആശ്വാസമാകും. എഥനോൾ കുക്ക് സ്റ്റൗവുകളുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിച്ചതായും ഗ്രെയിൻ എഥനോൾ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ അറിയിച്ചു.
ഇറാൻ-ഇസ്രയേൽ സംഘർഷം മൂലമുണ്ടായ അസംസ്‌കൃത എണ്ണ വിതരണ തടസ്സങ്ങൾ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ വലിയ വർദ്ധനവാണ് ഉണ്ടാക്കിയത്. നിലവിൽ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 3,113.50 രൂപയും കൊൽക്കത്തയിൽ 3,255.50 രൂപയുമാണ് വില. ഈ വിലക്കയറ്റം ഹോട്ടൽ മേഖലയുടെ പ്രവർത്തനച്ചെലവ് കുത്തനെ കൂട്ടിയിട്ടുണ്ട്. പലയിടത്തും ഭക്ഷണ വില വർദ്ധിപ്പിക്കാനോ അളവ് കുറയ്ക്കാനോ ഹോട്ടലുടമകൾ നിർബന്ധിതരാവുകയാണ്. ചെറുകിട ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിലായതും തൊഴിൽ നഷ്ടങ്ങൾ വർദ്ധിച്ചതും ഗൗരവകരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.
Also Read:കർണാടകയിൽ ഡി കെ ശിവകുമാർ ഇന്ന് അധികാരമേൽക്കും; 11 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും
വാണിജ്യ ആവശ്യങ്ങൾക്കായി എൽപിജിക്ക് പകരം എഥനോൾ ഉപയോഗിക്കുന്നതിലൂടെ ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി 15 ശതമാനത്തോളം കുറയ്ക്കാൻ സാധിക്കും. ഊർജ്ജ പ്രതിസന്ധികളെയും എണ്ണ വിലയിലെ അസ്ഥിരതയെയും നേരിടാൻ എഥനോൾ ഉപയോഗം നിർണ്ണായക പങ്കുവഹിക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു.
എഥനോൾ സ്റ്റൗവുകൾക്ക് പുറമെ ഡീസലിൽ ഐസോബ്യൂട്ടനോൾ കലർത്താനുള്ള നടപടികളും സർക്കാർ ഊർജ്ജിതമാക്കിയിട്ടുണ്ട്. അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിന്റെ ഭാഗമായി ഡീസലിനൊപ്പം ഐസോബ്യൂട്ടനോൾ കലർത്തുന്നത് ഉടൻ നിർബന്ധമാക്കിയേക്കും. ഇതിനായുള്ള പൈലറ്റ് പ്ലാന്റുകൾ സർക്കാർ തലത്തിൽ സ്ഥാപിച്ചുവരികയാണ്.






