തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ പ്രസവത്തിനെത്തിയ യുവതി ആശുപത്രിയിൽ നിന്നുള്ള അണുബാധയെ തുടർന്ന് മരിച്ചെന്ന പരാതിയിൽ ആരോഗ്യവകുപ്പ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് പുറത്തുനിന്നുള്ള വിദഗ്ദ്ധർ ഉൾപ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുക. ക്രിട്ടിക്കൽ കെയർ, ഇൻഫെക്ഷൻ ഡിസീസ്, ഗൈനക്കോളജി, ഡെർമറ്റോളജി വിഭാഗങ്ങളിലെ വിദഗ്ദ്ധർ അന്വേഷണ സംഘത്തിൽ ഉണ്ടാകും. പ്രത്യേക സംഘത്തെ നിയോഗിച്ച്, രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം എന്ന് ആരോഗ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ 22-ന് പ്രസവത്തിനായി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ച കരിക്കകം സ്വദേശിനി ശിവപ്രിയ (26) ഇന്നലെയാണ് മൾട്ടി സ്പെഷ്യാലിറ്റി വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചത്. ആശുപത്രിയിൽ നിന്നുള്ള അണുബാധയാണ് മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ പ്രധാന ആരോപണം. ശിവപ്രിയയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.






