കെ കെ ശൈലജയും സിപിഐഎമ്മും വടകരയിലെ ജനങ്ങളോട് മാപ്പ് പറയണം: ടി സിദ്ദിഖ്

കെ കെ ശൈലജയും സിപിഐഎമ്മും വടകരയിലെ ജനങ്ങളോട് മാപ്പ് പറയണം: ടി സിദ്ദിഖ്

കോഴിക്കോട്: വടകര വര്‍ഗീയ പ്രചാരണത്തിന്റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്തിയാല്‍ പാനൂര്‍ ബോംബ് സ്‌ഫോടനത്തിന് സമാന അനുഭവം ഉണ്ടാകുമെന്ന് കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്റ് ടി സിദ്ദിഖ് എംഎല്‍എ. ‘കാഫിര്‍ പ്രയോഗ’ത്തില്‍ ആരോപണം പറഞ്ഞാല്‍ അത് തെളിയിക്കേണ്ട ഉത്തരവാദിത്തം പറഞ്ഞവര്‍ക്കുണ്ടെന്നും സിദ്ദിഖ് വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ സിപിഐഎം വര്‍ഗീയ വിഭജന മാനിഫെസ്റ്റോ തയ്യാറാക്കിയെന്ന് സിദ്ദിഖ് കുറ്റപ്പെടുത്തി. ഇരുണ്ട കാലത്തേക്ക് കേരളത്തെ നയിക്കുന്ന ശൈലിക്ക് സിപിഐഎം നേതൃത്വം നല്‍കിയെന്ന് ആരോപിച്ചു. വടകരയും കോഴിക്കോടും ഇതിന് ഉദാഹരണമെന്നും സിദ്ദിഖ് ചൂണ്ടിക്കാണിച്ചു.

സിപിഐഎം നിര്‍മ്മിച്ച വര്‍ഗീയ ബോംബും സൈബര്‍ ബോംബും അവരുടെ കയ്യില്‍ നിന്ന് പൊട്ടിത്തെറിച്ചുവെന്ന് സിദ്ദിഖ് പരിഹസിച്ചു. സൈബര്‍ ബോംബിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസ് ശ്രമം നടത്തുന്നില്ല. ഉറവിടം സിപിഐഎം ആണെന്നതിന്റെ തെളിവാണിത്. വിഷയം കര്‍ക്കശമായി കൈകാര്യം ചെയ്യുന്നതില്‍ പൊലീസ് ദയനീയമായി പരാജയപ്പെട്ടു. പൊലീസിന്റെ കയ്യും കാലും സമ്പൂര്‍ണ്ണമായി ബന്ധിച്ചുവെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി.

സൈബര്‍ ആക്രമണം ഉന്നതല നേതൃത്വത്തിന്റെ ഗൂഢാലോചന. വര്‍ഗീയ പ്രചാരണത്തിനും കലാപാഹ്വാനത്തിനും സിപിഐഎം നേതൃത്വത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു. പ്രബുദ്ധ വടകരയുടെ മനസ്സില്‍ ഇളക്കം തട്ടിക്കാന്‍ സിപിഎമ്മിന് സാധിച്ചിട്ടില്ല. എത്ര കത്തിക്കാന്‍ ശ്രമിച്ചിട്ടും വടകര കത്തിയില്ല. സിപിഐഎമ്മിന്റെ യഥാര്‍ത്ഥ മുഖം വടകര തിരിച്ചറിഞ്ഞു.

മതപരമായ വൈകാരികത ചൂഷണം ചെയ്യുന്ന സമീപനം സ്വീകരിച്ചു. കെ കെ ശൈലജയും സിപിഐഎമ്മും വടകരയിലെ ജനങ്ങളോട് മാപ്പ് പറയണം. കെ കെ ശൈലജ പറഞ്ഞ ആദ്യ വീഡിയോ ആരോപണം പൊളിഞ്ഞുവെന്നും സിദ്ദിഖ് പറഞ്ഞു. സിപിഐഎം വര്‍ഗീയതക്ക് എതിരെ മെയ് 11ന് യുഡിഎഫ് ജനകീയ പ്രതിരോധം സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ നേതാക്കള്‍ പങ്കെടുക്കുമെന്നും സിദ്ദിഖ് വ്യക്തമാക്കി.

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള കെ സുധാകരന്റെ മടങ്ങി വരവ് എഐസിസി നേതൃത്വം തീരുമാനിക്കുമെന്നും സിദ്ദിഖ് പറഞ്ഞു. വയനാട്ടില്‍ പുതിയ സ്ഥാനാര്‍ഥി വരുമോ എന്ന് ജൂണ്‍ നാലിന് ശേഷം പറയാം. റായ്ബറേലിയില്‍ പ്രചാരണത്തിന് പോകും. ഇരുമണ്ഡലങ്ങളിലും വന്‍ വിജയം നേടും. റായ്ബറേലിയില്‍ രാഹുല്‍ മത്സരിക്കുമെന്ന തീരുമാനമെടുത്തത് അവസാനത്തെ രണ്ട് ദിവസത്തിലാണെന്നും സിദ്ദിഖ് വ്യക്തമാക്കി. സുഗന്ധഗിരി മരം മുറിക്കേസില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട ടി സിദ്ദിഖ് വനം വകുപ്പ് സമ്പൂര്‍ണ പരാജയമാണെന്നും കുറ്റപ്പെടുത്തി.

Top