കർണാടക രാഷ്ട്രീയത്തിൽ നിർണ്ണായകമായ നേതൃമാറ്റത്തിന് വഴിയൊരുക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെക്കുന്നു. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശത്തെത്തുടർന്ന് വ്യാഴാഴ്ച രാവിലെ ബെംഗളൂരുവിലെ വസതിയിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം തന്റെ രാജി പ്രഖ്യാപിച്ചത്. പാർട്ടി നേതൃത്വം എടുക്കുന്ന ഏത് തീരുമാനത്തെയും അംഗീകരിക്കുന്നതായും തന്റെ പിൻഗാമിയായി എത്തുന്നവർക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കർണാടകയിലെ ഭരണത്തലപ്പത്ത് മാറ്റമുണ്ടാകുമെന്ന ദിവസങ്ങളായുള്ള അഭ്യൂഹങ്ങൾക്കാണ് ഇതോടെ ഔദ്യോഗിക സ്ഥിരീകരണമായത്. ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രി സ്ഥാനം കൈമാറുന്നതിനുള്ള ധാരണയുടെ ഭാഗമായാണ് സിദ്ധരാമയ്യയുടെ ഈ തീരുമാനം. മന്ത്രിസഭയിലെ സഹപ്രവർത്തകരും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഈ യോഗത്തിൽ സന്നിഹിതരായിരുന്നു. ഔദ്യോഗികമായി രാജി സമർപ്പിക്കുന്നതിനായി ഗവർണറെ കാണാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും, ഗവർണർ തവാർചന്ദ് ഗെഹ്‌ലോട്ട് നിലവിൽ നഗരത്തിലില്ലാത്തതിനാൽ ഇത് വൈകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
Also Read:പുകയ്ക്ക് പകരം ജലബാഷ്പം; ഇന്ത്യൻ റെയിൽവേയുടെ ഹൈഡ്രജൻ വിപ്ലവം
ചൊവ്വാഴ്ച ഡൽഹിയിൽ നടന്ന ഉന്നതതല യോഗങ്ങൾക്ക് ശേഷമാണ് കാര്യങ്ങൾ വേഗത്തിലായത്. കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശിച്ചതനുസരിച്ചാണ് താൻ സ്ഥാനമൊഴിയുന്നതെന്ന് വ്യക്തമാക്കിയ സിദ്ധരാമയ്യ, അടുത്ത മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തന്നെ തീരുമാനിക്കുമെന്ന് പറഞ്ഞു. കർണാടക രാഷ്ട്രീയത്തിലെ ഈ സുപ്രധാന മാറ്റം വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.






