കോഴിക്കോട്: ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികളുടെയും എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. ഇവർ കേസിൽ പ്രതികളായ സാഹചര്യത്തിലാണ് ഫലം തടഞ്ഞുവച്ചിരിക്കുന്നത്. നേരത്തെ ഇവരെ എസ് എസ് എൽ സി പരീക്ഷ എഴുതാൻ അനുവദിച്ചത് വലിയ വിവാദമായിരുന്നു. പരീക്ഷാ സെന്‍ററുകളിലേക്കടക്കം വിദ്യാർത്ഥി – യുവജന സംഘടനകൾ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
ഫെബ്രുവരി 28 നായിരുന്നു കേസിനാസ്പദമായ സംഭവം. താമരശ്ശേരിയിൽ ഷഹബാസ് ഉൾപ്പെടുന്ന എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും തമ്മിൽ ട്യൂഷൻ സെന്‍ററിലെ കലാപരിപാടിയെ ചൊല്ലി ഉണ്ടായ സംഘര്‍മാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഘർഷത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഷഹബാസിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
Also Read: സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി; മനോജ് എബ്രഹാം വിജിലൻസ് ഡയറക്ടർ
നഞ്ചക്ക് എന്ന ആയുധം കൊണ്ട് തലയ്ക്ക് അടിയേറ്റ ഷഹബാസ് വീട്ടിലെത്തി വൈകാതെ ബോധരഹിതനാവുകയായിരുന്നു. രക്ഷിതാക്കൾ ആദ്യം താമരശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും വെന്‍റിലേറ്റര്‍ സഹായത്തോടെ ഒരു ദിവസം മാത്രമാണ് ഷഹബാസിന്‍റെ ജീവൻ നിലനിർത്താനായത്. മാർച്ച് 1ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഷഹബാസ് മരിച്ചത്.