കായംകുളത്ത് വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയ്ക്ക് നേരെ രക്ഷാപ്രവര്‍ത്തനത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി ഡിജിപിയെ സമീപിച്ചു. കായംകുളം പൊലീസ് പ്രതിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും സത്യസന്ധമായ അന്വേഷണം ഉറപ്പാക്കാൻ ഒരു ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അന്വേഷണച്ചുമതല ഏൽപ്പിക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം.
താൻ നൽകിയ മൊഴി പൊലീസ് കൃത്യമായി രേഖപ്പെടുത്തിയില്ലെന്ന് യുവതി ആരോപിക്കുന്നു. വ്യക്തമാക്കിയ പല ഗൗരവകരമായ കാര്യങ്ങളും മൊഴിയിൽ നിന്ന് ഒഴിവാക്കി. പ്രതിയെ സഹായിക്കുന്ന തരത്തിലുള്ള നിസ്സാര വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. കായംകുളം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികൾ നീതിപൂർവ്വമല്ലെന്നും അവരിൽ നിന്ന് സത്യസന്ധമായ അന്വേഷണം പ്രതീക്ഷിക്കുന്നില്ലെന്നും പരാതിയിലുണ്ട്.






