‘ദൈവം തന്നെ നേരിട്ട് ഭൂമിയിലേക്ക് അയച്ചത്’; മോദിയുടെ പരാമർശത്തെ പരിഹസിച്ച് രാഹുൽ ഗാന്ധി

‘ദൈവം തന്നെ നേരിട്ട് ഭൂമിയിലേക്ക് അയച്ചത്’; മോദിയുടെ പരാമർശത്തെ പരിഹസിച്ച് രാഹുൽ ഗാന്ധി

ഡൽഹി: ‘ദൈവം തന്നെ നേരിട്ട് ഭൂമിയിലേക്ക് അയച്ചതെന്ന’ മോദിയുടെ പരാമർശത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോൾ പറയുന്ന കാര്യങ്ങൾ ഏതെങ്കിലും സാധാരണക്കാരനാണ് പറയുന്നതെങ്കിൽ ജനങ്ങൾ അയാളെ പിടിച്ച് ഭ്രാന്താശുപത്രിയിൽ പ്രവേശിപ്പിക്കുമെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു.

കോൺഗ്രസ് സ്ഥാനാർഥി കനയ്യ കുമാറിനുവേണ്ടി സംഘടിപ്പിച്ച പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ‘ജനങ്ങൾക്ക് നല്ലത് ചെയ്യുന്നതിനുവേണ്ടി ദൈവം തന്നെ നേരിട്ട് ഭൂമിയിലേക്ക് അയച്ചു എന്നാണ് ബി.ജെ.പിയുടെ നേതാവ് പറയുന്നത്. എന്നാൽ, അദ്ദേഹം ആകെ നല്ലത് ചെയ്യുന്നത് 22 പേർക്കുവേണ്ടി മാത്രമാണ്. പാവങ്ങൾക്കുവേണ്ടി അദ്ദേഹം ഒന്നുംതന്നെ ചെയ്യുന്നില്ല’, രാഹുൽ പറഞ്ഞു.

അംബാനിയുടെയും അദാനിയുടെയും ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതിനുവേണ്ടിയാണ് മോദി പ്രവർത്തിക്കുന്നത്. രാജ്യത്തിന്റെ സമ്പാദ്യങ്ങളായ റെയിൽവേയും തുറമുഖങ്ങളും വിമാനത്താവളങ്ങളുമെല്ലാം അവർ അദാനിക്ക് നൽകിക്കഴിഞ്ഞു. അതേസമയം, പാവപ്പെട്ടവർ ലോണോ റോഡുകളോ ആശുപത്രികളോ നല്ല വിദ്യാഭ്യാസമോ എന്തൊക്കെ ചോദിച്ചാലും മോദി ഒന്നും ചെയ്യില്ല. ദൈവം നേരിട്ട് അയച്ച ഒരാൾ സമ്പന്നർക്കുവേണ്ടി മാത്രം നല്ലത് ചെയ്യുന്നത് വിചിത്രമായ കാര്യമാണ്, രാഹുൽ പരിഹസിച്ചു.

ഇന്ത്യയുടെ ഭരണഘടന വലിച്ചുകീറിക്കളയും എന്നാണ് ബി.ജെ.പി. നേതാക്കൾ പറയുന്നത്. അവർ ഒരിക്കലും നമ്മുടെ ഭരണഘടനയെയോ ഇന്ത്യൻ പതാകയേയോ അംഗീകരിച്ചിട്ടില്ല. ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ അവർ അത് തുറന്ന് സമ്മതിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ, നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാൻകൂടിയുള്ളതാണ് ഈ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ വിജയം. ആയിരത്തോളം വർഷം പഴക്കമുള്ള നമ്മുടെ പൈതൃകത്തിന്റെ അടയാളമാണ്, ഗാന്ധിയുടെയും അംബേദ്കറിന്റെയും നെഹ്‌റുവിന്റെയും ഒക്കെ ജനക്ഷേമപരമായ ആശയങ്ങളുടെ സംഹിതയാണ് നമ്മുടെ ഭരണഘടന. അത് വെറുമൊരു പുസ്തകമല്ല. അതുകൊണ്ടുതന്നെ ഭരണഘടനയെ സംരക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്, രാഹുൽ പറഞ്ഞു.

Top