ടോള്‍ പ്ലാസകള്‍ക്ക് പകരം സാറ്റലൈറ്റുകള്‍ ഇനി പണം പിരിക്കും!

ടോള്‍ പ്ലാസകള്‍ക്ക് പകരം സാറ്റലൈറ്റുകള്‍ ഇനി പണം പിരിക്കും!

നിലവിലുള്ള ടോള്‍ സമ്പ്രദായം അവസാനിപ്പിച്ച് രാജ്യത്ത് ഉപഗ്രഹ അധിഷ്ഠിത ടോള്‍ പിരിവ് സംവിധാനം കേന്ദ്രം ഏര്‍പ്പെടുത്താന്‍ പോകുകയാണെന്ന് അടുത്തിടെയാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയത്. ഇപ്പോഴിതാ, ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം ( ജിഎന്‍എസ്എസ് ) വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും നൂതന കമ്പനികളില്‍ നിന്ന് ആഗോള താല്‍പ്പര്യപത്രം (ഇഒഐ) ക്ഷണിച്ചിരിക്കുകയാണ് ദേശീയപതാ അതോറിറ്റി. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. നാഷണല്‍ ഹൈവേ ഉപയോക്താക്കള്‍ക്ക് തടസ്സങ്ങളില്ലാത്ത ടോളിംഗ് അനുഭവം നല്‍കുന്നതിനും ടോള്‍ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമതയും സുതാര്യതയും വര്‍ദ്ധിപ്പിക്കുന്നതിനുമാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്.

നിലവിലുള്ള ഫാസ്ടാഗ് ഇക്കോസിസ്റ്റത്തില്‍ ജിഎന്‍എസ്എസ് അധിഷ്ഠിത ഇടിസി സിസ്റ്റം സമന്വയിപ്പിക്കുന്നതാണ് ദേശീയപാതാ അതോറിറ്റിയുടെ പദ്ധതി. തുടക്കത്തില്‍, ഒരേസമയം പ്രവര്‍ത്തിക്കുന്ന ഒരു ഹൈബ്രിഡ് മോഡല്‍ ഉപയോഗിക്കും. ഫാസ്ടാഗിനൊപ്പം പുതിയ ജിഎന്‍എസ്എസ് സംവിധാനവും ടോള്‍ പ്ലാസകളില്‍ ലഭ്യമാകും. ഭാവിയില്‍ ടോള്‍ പ്ലാസകളിലെ എല്ലാ പാതകളും ജിഎന്‍എസ്എസ് പാതകളാക്കി മാറ്റും. ഇത് ഇന്ത്യന്‍ ഹൈവേകളിലെ ടോള്‍ പിരിവിന്റെ കാര്യക്ഷമതയും സൗകര്യവും വര്‍ദ്ധിപ്പിക്കും.

ടോള്‍ സ്വയമേവ ശേഖരിക്കുന്ന ഫാസ്ടാഗുകളിലാണ് നിലവിലെ സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ജിഎന്‍എസ്എസ് അടിസ്ഥാനമാക്കിയുള്ള ടോളിംഗ് സിസ്റ്റത്തില്‍ വെര്‍ച്വല്‍ ടോളുകള്‍ ഉണ്ടായിരിക്കും. ഇതിനായി, വെര്‍ച്വല്‍ ഗാന്‍ട്രികള്‍ സ്ഥാപിക്കും. അത് ജിഎന്‍എസ്എസ് പ്രവര്‍ത്തനക്ഷമമാക്കിയ വാഹനങ്ങളുമായി ബന്ധിപ്പിക്കുകയും ടോള്‍ ടാക്‌സ് കുറയ്ക്കുകയും ചെയ്യും. ജിപിഎസ് അടിസ്ഥാനത്തിലുള്ള ടോള്‍ ശേഖരണ സംവിധാനം കാറുകളില്‍ ഉപഗ്രഹങ്ങളും ട്രാക്കിംഗ് സംവിധാനങ്ങളും ഉപയോഗിച്ച് സഞ്ചരിച്ച ദൂരം അളക്കാന്‍ ഉപയോഗിക്കുന്നു, ദൂരത്തിന്റെ അടിസ്ഥാനത്തില്‍ ടോള്‍ ഈടാക്കുന്നു. ഇത് ടോള്‍ പ്ലാസകളുടെ ആവശ്യം ഒഴിവാക്കുകയും യാത്രക്കാരുടെ സമയം ലാഭിക്കുകയും ചെയ്യുന്നു.

ഈ വെര്‍ച്വല്‍ ടോളുകളിലൂടെ ഒരു കാര്‍ കടന്നുപോകുമ്പോള്‍, ഉപയോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് പണം കുറയ്ക്കും. ഇന്ത്യയ്ക്ക് സ്വന്തമായി നാവിഗേഷന്‍ സംവിധാനങ്ങളുണ്ട്. ഗഗന്‍, നാവിക് എന്നിവ. അവരുടെ സഹായത്തോടെ, വാഹനങ്ങള്‍ ട്രാക്കുചെയ്യുന്നത് എളുപ്പമാകും. കൂടാതെ, ഉപയോക്താക്കളുടെ ഡാറ്റയും സുരക്ഷിതമായി തുടരും. എന്നിരുന്നാലും, ഇതിന് ശേഷവും ചില വെല്ലുവിളികള്‍ ഉണ്ടാകും. ജര്‍മ്മനിയിലും റഷ്യയിലും മറ്റ് പല രാജ്യങ്ങളിലും ഈ സേവനം ഇതിനകം ലഭ്യമാണ്.

ടോള്‍ പ്ലാസകളില്‍ എടുക്കുന്ന സമയം കുറയ്ക്കുന്നതിനാണ് ഫാസ്ടാഗ് ആരംഭിച്ചത്. ഈ സംവിധാനം ഉടന്‍ ഒഴിവാക്കി ഉപഗ്രഹാധിഷ്ഠിതമായി പുതിയ സേവനം കൊണ്ടുവരുമെന്നാണ് ഗഡ്കരി വ്യക്തമാക്കുന്നത്. ഫാസ്ടാഗിനെക്കാളും വേഗതയുള്ളതായിരിക്കും ഈ സേവനം എന്നാണ് നിതിന്‍ ഗഡ്കരി അവകാശപ്പെടുന്നത്. ആളുകളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം കുറയ്ക്കുമെന്നും അവര്‍ സഞ്ചരിക്കുന്ന ദൂരത്തിന് അനുസൃതമായി തുക ഈടാക്കുമെന്നും ഗഡ്കരി നേരത്തെ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞിരുന്നു.

Top